ഫ്ലോറിഡ ∙ സഹോദരിയുടെ അശ്രദ്ധ മൂലം അഞ്ചു മണിക്കൂര്‍ കാറിനുള്ളിൽ കഴിയേണ്ടി വന്ന രണ്ടു വയസ്സുകാരൻ ജേക്കബ് ചൂടേറ്റു മരിച്ചു. ഫെബ്രുവരി 28 ചൊവ്വാഴ്ച ഫ്ലോറിഡയിലാണ് സംഭവം.ഹിന്‍സ്ബറോ കൗണ്ടിയിലെ ബ്രണ്ടൻ ഷോപ്പിങ് പ്ലാസയിലെ പാർക്കിങ് ലോട്ടിൽ കാറിനകത്തു കഴിഞ്ഞിരുന്ന കുട്ടിയെ അബോധാവസ്ഥയിൽ ലോക്കൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ചൈൽഡ് കെയറിലെ ജീവനക്കാരിയും സഹോദരിയുമായ സില്‍വ ടെല്ലൊയുടെ കാറിലാണ് ജേക്കബ് എത്തിയത്. അശ്രദ്ധ മൂലം കുട്ടിയെ കാറിനുള്ളിൽ നിന്നും ഇറക്കാതെ സിൽവ ജോലിസ്ഥലത്തേക്കു പോയി. രാവിലെ 9.30 മുതൽ ഉച്ചവരെയാണ് കുട്ടി കാറിനുള്ളിൽ കഴിഞ്ഞത്. ജോലിസ്ഥലത്തു നിന്നും കാറിനടുത്തെത്തിയപ്പോഴാണ് ജേക്കബ് കാറിൽ അബോധാവസ്ഥയിൽ കഴിയുന്നതായി സഹോദരി കണ്ടത്. ഉടനെ അടുത്തുള്ള ഡയാലിസിസ് സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ആശുപത്രിയിൽ എത്തിച്ചു.
സഹോദരിയുടെ പേരിൽ കേസെടുത്തിട്ടില്ല എന്ന് ഹിൽസ്ബറി കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച ഇതേ സ്ഥലത്തു 90 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരുടെ അശ്രദ്ധ മൂലം ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.