ദോക് ലായിൽ സംഘർഷം അയവില്ലാതെ തുടരവെ, ഇന്ത്യ കൂടുതൽ സൈന്യത്തെ ചൈനാ അതിർത്തിയിലേക്കു നീക്കിത്തുടങ്ങി. ദോക് ലാ വിഷയത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച ജപ്പാന്റെ നടപടി ചൈന ശക്തമായി അപലപിച്ചു. ഗാങ്ടോക്കിൽ നിന്ന് 17–ാം ഡിവിഷനെയും കലിപോങ്ങിൽ നിന്ന് 27–ാം ഡിവിഷനെയുമാണ് ഇന്ത്യ അതിർത്തിയിൽ വിന്യസിക്കുന്നത്.
എന്നാൽ സേനാനീക്കം അസാധാരണമല്ലെന്നാണ് സൈനിക അധികൃതരുടെ നിലപാട്. സൈനിക പരിശീലനത്തിന്റെ ഭാഗമാണിത്. നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നാണു ജപ്പാനു ചൈനയുടെ മുന്നറിയിപ്പ്. ദോക് ലാ തർക്കസ്ഥലമായതിനാൽ തൽസ്ഥിതി ആരും ലംഘിക്കരുതെന്നാണ് ഇന്ത്യയിലെ ജപ്പാൻ അംബാസഡർ കെൻജി ഹിർമാത് സു പറഞ്ഞത്.
എന്നാൽ, ദോക് ലാ അതിർത്തി വ്യക്തമായി വേർതിരിച്ചതാണെന്നും അതിർത്തി ലംഘിച്ച ഇന്ത്യൻ സേന പിന്മാറണമെന്നും ചൈന വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ ലഭിച്ചുവെന്ന് വിയറ്റ്നാം വിദേശകാര്യ വക്താവ് ലേ തി തു ഹാങ് പറഞ്ഞത് ചൈനയ്ക്ക് മറ്റൊരു പ്രകോപനവിഷയമായി. വിയറ്റ്നാമിനു മിസൈൽ നൽകിയതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
വിവാദവിഷയമായ ദക്ഷിണ ചൈനാ കടലിന്റെ കാര്യത്തിൽ ചൈനയും വിയറ്റ്നാമും തർക്കത്തിലാണ്. ഇതിനിടെ, ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനപരമായ അന്തരീക്ഷം സംജാതമാകണമെന്ന് ഇന്ത്യ വ്യക്തമാക്കി.
സത്‌ലജ്, ബ്രഹ്‌മപുത്ര നദികളിലെ വെള്ളം സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനു കരാറുണ്ടെങ്കിലും ഈ വർഷം ചൈന വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്‌താവ് രവീഷ് കുമാർ പറഞ്ഞു.