മിഷിഗൻ∙ കൊലപാതകക്കേസിൽ 45 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ നിരപരാധിയെന്നു കോടതി. കൂട്ടുപ്രതി റിച്ചാർഡ് പലംപോ കുറ്റം ഏറ്റെടുത്തു മൊഴി നൽകിയതോടെയാണ് മിഷിഗൻ സ്വദേശി റിച്ചാർഡ് ഫിലിപ്സിന്റെ (71) ശിക്ഷ റദ്ദാക്കി പുതിയ വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിട്ടത്.
1971ൽ ഗ്രിഗറി ഹാരിസ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റിച്ചാർഡ് ഫിലിപ്സും റിച്ചാർഡ് പലംപോയും അറസ്റ്റിലായത്. 2014ൽ മിഷിഗൻ ലോ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനത്തിലാണ് ഫിലിപ്സ് നിരപരാധിയാണെന്നു കണ്ടെത്തിയത്. ഇതോടെ പലംപോ കുറ്റം ഏറ്റെടുക്കുകയായിരുന്നു.
താൻ ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നും റിച്ചാർഡ് ഫിലിപ്സിനെ ആദ്യമായി കാണുന്നതു പോലും കൃത്യം നടന്ന് എട്ടു ദിവസത്തിനു ശേഷമാണെന്നും പലംപോ സമ്മതിച്ചു. ഇതോടെ കോടതി ഫിലിപ്സിന്റെ ശിക്ഷ റദ്ദാക്കുകയായിരുന്നു.