തുര്‍ക്കി കടല്‍തീരത്ത് മണലില്‍ മുഖം ചായ്ച്ച് ചേതനയറ്റു കിടന്ന മൂന്നു വയസ്സുകാരന്‍ സിറിയന്‍ അഭയാര്‍ഥി ശിശു അയ്‌ലാന്‍ കുര്‍ദിയെ അനുസ്മരിപ്പിച്ചുകൊണ്ടു മറ്റൊരു കുരുന്നിന്റെ ദുരന്തചിത്രം. മ്യാന്‍മറില്‍നിന്നു ബംഗ്ളദേശിലേക്കു പലയാനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണു മരിച്ച റൊഹിങ്ക്യ വിഭാഗത്തില്‍പ്പെട്ട മൊഹമ്മദ് ഷൊഹായത്ത് എന്ന ഒന്നരവയസുകാരന്റെ മൃതശരീരമാണ് കഴിഞ്ഞ ദിവസം നദീതീരത്ത് അടിഞ്ഞത്. ബംഗ്‌ളദേശ് അതിര്‍ത്തിയിലെ നദീത്തീരത്തു മണലില്‍ പൊതിഞ്ഞ് കമന്നു കിടക്കുന്ന നിലയിലണു കുരുന്നിന്റെ ചിത്രം പുറത്തുവന്നിട്ടുള്ളത്.
അയ്‌ലാന്‍ കുര്‍ദിയുടെ കഥയില്‍ നിന്നൊട്ടും ഭിന്നമല്ല മൊഹമ്മദ് ഷൊഹായത്തിന്റേത്. സിറിയയിലെ ആഭ്യന്തരകലാപത്തില്‍ നിന്നു രക്ഷപെടാന്‍ കുടുംബത്തോടൊപ്പം പുറപ്പെടുകയും ഒടുവില്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ നൊമ്പരപ്പെടുത്തുന്ന പ്രതീകമായി ജീവനറ്റ് കടല്‍ത്തീരത്തണയുകയായിരുന്നു കുര്‍ദിയെങ്കില്‍ റൊഹിങ്ക്യവിഭാഗത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള മ്യാന്‍മറിലെ പട്ടാളത്തിന്റെ നടപടികളില്‍ നിന്നു രക്ഷപെടാനാണ് ഷൊഹായത്തിനെയും കൊണ്ടു മാതാപിതാക്കളും ബന്ധുക്കളും ബംഗ്‌ളദേശിലേക്കു യാത്രതിരിച്ചത്.
കുര്‍ദിയുടെ അമ്മയുടെയും സഹോദരന്റെയും ജീവന്‍ കടലാഴങ്ങളില്‍ എവിടെയോ പൊലിഞ്ഞപ്പോള്‍ അവന്റെ കുഞ്ഞുശരീരം മാത്രം മനുഷ്യമനസാക്ഷിയെ ആഴത്തില്‍ സ്പര്‍ശിക്കും വിധം തീരത്തടിയുകയായിരുന്നു. ഇതു തന്നെയാണ് മൊഹമ്മദ് ഷൊഹായത്തിനും സംഭവിച്ചത്. അവനൊപ്പം ഉണ്ടായിരുന്ന അമ്മയുടെയും സഹോദരന്റെയും അമ്മാവന്റെയും ജീവന്‍ നദി വിഴുങ്ങുകയും ഈ പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം നദിക്കരയിലേക്ക് അടിയുകയും ചെയ്തു. രണ്ടുപേരുടെയും അച്ഛന്‍മാരാകട്ടെ യാത്രക്കിടെ കുടുംബവുമായി വേര്‍പെടുകയും ദുരന്തത്തില്‍നിന്നു രക്ഷപെടുകയും ചെയ്തു. അങ്ങനെ രണ്ടിനും സമാനതകള്‍ ഏറെ.
ഷൊഹായത്തിന്റെ അച്ഛന്‍ സഫര്‍ അലാം മ്യാന്‍മര്‍ പട്ടാളത്തില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ കുടുംബവുമായി വേര്‍പെട്ടെങ്കിലും ബംഗ്‌ളദേശില്‍ എത്തിച്ചേര്‍ന്നിരുന്നു. പിന്നീട് ഭാര്യയെയും മക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. ഡിസംബര്‍ നാലിനാണ് ഇവരുടെ കുടുംബം മ്യാന്‍മറില്‍ നിന്നു ബംഗ്‌ളദേശിലേക്കു പുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബോട്ട് അമിതഭാരം മൂലം മുങ്ങുകയായിരുന്നു. മ്യാന്‍മറില്‍ റൊഹിങ്ക്യവിഭാഗത്തെ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. ഇവരെ രാജ്യത്തു നിന്നു തുരത്താനുള്ള നടപടികള്‍ ഭീകരമാണ്. ആക്രമണങ്ങളില്‍ നിന്നു രക്ഷതേടി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് ജനങ്ങളാണ് മ്യാന്‍മറില്‍ നിന്നു പലയനം ചെയ്തത്. അവരില്‍ കൂടുതലും ബംഗ്‌ളദേശാണ് അവരുടെ അഭയസ്ഥാനമായി കണക്കാക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് മൂന്നുലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിലാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്‌ളദേശിലേക്കു കുടിയേറിയിട്ടുള്ളത്. അതേസമയം, മ്യാന്‍മറില്‍ നിന്നുള്ള റഹിങ്ക്യകളുടെ കുടിയേറ്റം തടയുന്നതിനായി ബംഗഌദേശ് സര്‍ക്കാര്‍ അടുത്തിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പലയാനത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന അഭയാര്‍ഥികളുടെ അവസാനത്തെ അടയാളമാണ് ഷൊഹായത്ത്.
Advertisement