കിഴക്കൻ ചൈനാ കടലിനു മുകളിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോർ വിമാനങ്ങൾ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമർശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു യുഎസ് അധികൃതർ അറിയിച്ചു.
ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങൾ നടത്തുകയാണെങ്കിൽ അതിന്റെ റേഡിയേഷൻ പിടിച്ചെടുക്കാൻ കെൽപ്പുള്ള യുഎസ് ഡബ്ല്യൂസി–135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു–30 വിമാനങ്ങൾ ചേർന്നു മാർഗതടസം സൃഷ്ടിച്ചത്. ഇതിൽ ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണു റിപ്പോർട്ട്.
രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിരീക്ഷണം നടത്തുകയായിരുന്നു വിമാനത്തെ ചൈന ബോധപൂർവം തടഞ്ഞുവെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം, തങ്ങളുടെ അതിർത്തിയോടു ചേർന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണു ചൈനയുടെ നടപടിക്കു പിന്നിലെന്നാണ് അനുമാനം.
ദക്ഷിണ, കിഴക്കൻ ചൈനാ കടലുകളിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ അടുത്തിടെയായി ചൈന ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് നാവികസേന മേഖലയിൽ നിരീക്ഷണം നടത്തുന്നതു പതിവാക്കിയിരുന്നു. മാത്രമല്ല, ഇവിടെ ചില കൃത്രിമ ദ്വീപുകളും ചൈന നിർമിച്ചിരുന്നു. ഇതിനെ എതിർത്തും ഈ പ്രദേശങ്ങളിന്മേൽ അവകാശവാദമുന്നയിച്ചും വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചും മേഖലയെ സ്വന്തം കീഴിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ എതിർത്തും യുഎസും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണു മേഖലയിൽ നിരീക്ഷണപ്പറക്കൽ നടത്തിയ യുഎസ് വിമാനത്തിനു മാർഗതടസം സൃഷ്ടിച്ച ചൈനയുടെ നീക്കമെന്നതു ശ്രദ്ധേയമാണ്.