ലോകശക്തികളായ മൂന്നു രാജ്യങ്ങൾ ചേർന്നുള്ള മലബാർ നാവികാഭ്യാസം ഇന്ത്യൻ മഹാസമുദ്രത്തിൽ തുടങ്ങി. ഇന്ത്യയുടെയും ജപ്പാന്റെയും മുഖ്യ ശത്രുക്കളായ ചൈനയെ പൂട്ടാൻ ലക്ഷ്യമിട്ട് തന്നെയാണ് അമേരിക്കയും ചേർന്നുള്ള ഈ നാവികാഭ്യാസമെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുള്ള മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുകയാണ് ഈ നാവികാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം.
ഈ മേഖലയിൽ നിരവധി മുങ്ങിക്കപ്പലുകൾ ചൈന വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യ കണ്ടെത്തിയതാണ്. ശ്രീലങ്ക, പാക്കിസ്ഥാൻ തീരങ്ങളിലും ചൈനയുടെ മുങ്ങിക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇത്തരം മുങ്ങിക്കപ്പലുകളെ പെട്ടെന്ന് കണ്ടെത്തി ആക്രമിക്കാനുള്ള പരിശീലനമാണ് 21–ാം മലബാർ നാവികാഭ്യാസത്തിൽ നടക്കുക. പത്ത് ദിവസമാണ് നാവികാഭ്യാസം. നിരവധി യുദ്ധക്കപ്പലുകൾ, പോര്‍വിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ എല്ലാം പങ്കെടുക്കുന്നുണ്ട്.
45,400 ടൺ ഭാരമുള്ള ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐൻഎൻഎസ് വിക്രാമാദിത്യ, 1,00,020 ടൺ ഭാരമുള്ള അമേരിക്കയുടെ യുഎസ്എസ് നിമിറ്റ്സ് (90 വിമാനങ്ങളെ വഹിക്കും) ജപ്പാന്റെ അത്യാധുനിക ശേഷിയുള്ള ഹെലികോപ്റ്ററുകളും നാവികാഭ്യാസത്തിനു എത്തി കഴിഞ്ഞു. ഇന്ത്യയും ചൈനയും ശീതയുദ്ധം തുടരുന്ന ഈ സമയത്താണ് നാവികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. മൂന്നു രാഷ്ട്രങ്ങളുടെ നാവികാഭ്യാസം രാജ്യത്തിനു ഭീഷണിയാണെന്ന് ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ ഈ നീക്കമെന്നും ആരോപണമുണ്ട്.
ഇതിനിടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി ചൈന വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്‌ഡോയാണ് മുങ്ങിക്കപ്പലിന് അകമ്പടി സേവിക്കുന്നത്. മേഖലയില്‍ ചൈന വിന്യസിക്കുന്ന ഏഴാമത്തെ മുങ്ങിക്കപ്പലാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.