നാലുവയസുകാരൻ ചന്ദ്രമൗലിയുടെ പിറന്നാള്‍ അടുത്തുവരികയാണ്. ലണ്ടനിലുള്ള അച്ഛൻ ശിവപ്രസാദ് നാട്ടിൽ എത്തുമെന്നു ഉറപ്പു നൽകിയതിനെത്തുടർന്ന് ചന്ദ്രമൗലിയും ആറാം ക്ലാസുകാരി പീയുഷയും അവരുടെ അമ്മയും തിരുവനന്തപുരത്തെ വാടക വീട്ടിൽ ഏറെ നാളായി അദ്ദേഹത്തെ കാത്തിരിക്കുകയാണ്. അച്ഛൻ വരുമ്പോൾ പിറന്നാൾ ആഘോഷം ഗംഭീരം ആയിരിക്കും എന്നൊക്കെ ചന്ദ്രമൗലി കൂട്ടുകാരോടും പറഞ്ഞു കഴിഞ്ഞു. പക്ഷെ തന്റെ അച്ഛൻ ഇനി ഒരിക്കലും സമ്മാനവും ആയി വരില്ലെന്ന് ഇപ്പോൾ അവനോടു പറഞ്ഞു മനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ല.
ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ മൃതദേഹം നിയമ നടപടികളിൽ കുരുങ്ങി ഒരാഴ്ചയായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെ കാണാൻ കാത്തിരിക്കുന്ന ചന്ദ്രമൗലി അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വരുന്ന വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ തളരുകയാണ് ശിവപ്രസാദിന്റെ പത്നി ശാലു. ഡിസംബർ 19നു ശേഷം ശിവപ്രസാദിന്റെ ഒരു വിവരവും നാട്ടിലുള്ളവർക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് അനാഥമായ നിലയിൽ ശിവപ്രസാദിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതുവരെ നാട്ടിലേക്കു അയക്കുന്ന കാര്യത്തിൽ വ്യക്തമായ രൂപരേഖ ആയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി എംബസിയെ ഏൽപ്പിച്ചിട്ടു ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് നാട്ടിൽ എത്താൻ വൈകുന്നതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ പണത്തിനു തടസം ഇല്ലെന്നു എംബസി വക്താക്കൾ പറയുന്നു. രേഖകൾ കിട്ടാൻ ഉള്ള കാലതാമസമാണ് തടസ്സം.
മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയവർ മരിച്ചപ്പോൾ പോലും മലയാളി സമൂഹം മൃതദേഹം ഏറ്റെടുത്തു ദിവസങ്ങൾക്കകം നാട്ടിൽ എത്തിച്ച അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് പത്തു വർഷമായി ലണ്ടനിൽ സ്ഥിര താമസമായ ശിവയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ തടസം നേരിടുന്നത്. പണച്ചിലവ് ആര് വഹിക്കും എന്ന തർക്കത്തെത്തുടർന്ന് മൃദദേഹം ഏറ്റെടുക്കാൻ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നിൽ ശിവയുടെ കാര്യം എത്തിയതും ഇപ്പോൾ നിയമ നടപടികളിൽ കുരുങ്ങി നാട്ടിൽ എത്താൻ വൈകുന്നതും.
ഈ സാഹചര്യത്തിൽ യുകെ മലയാളികളിൽ പലരും ഇടപെടാൻ തയ്യാറായതോടെ നോർക്കയിൽ നിന്നും ഈ ആവശ്യം സംബന്ധിച്ച് എംബസിയിൽ നിർദേശം എത്തിയതായി സൂചനയുണ്ട്. ഇതോടെ പണം ആവശ്യമാണെങ്കിൽ അതിനു വേണ്ടി രംഗത്തിറങ്ങാനും യുകെ മലയാളി സമൂഹത്തിൽ ഒട്ടേറെ പേർ തയ്യാറായി രംഗത്തുണ്ട്. ശിവപ്രസാദ് അനാഥനായി മരിച്ചു എന്ന സാഹചര്യമാണ് മലയാളി സംഘടനകളെ പിന്നോക്കം വലിക്കുന്നതെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ശിവപ്രസാദിനും കുടുംബത്തിനും വേണ്ടി മതൃദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമം ഊർജ്ജിതമായി ഏറ്റെടുത്തിരിക്കുകയാണ് ബൈജു സലിം (ഓക്സ്ഫോർഡ്), മനോജ് പിള്ള ( ഡോർസെറ്റ്), സുഗതൻ തെക്കേപ്പുര (ഈസ്റ്റ് ഹാം,) രാജേഷ് (ന്യുകാസിൽ) തുടങ്ങിയ പൊതു പ്രവർത്തകർ. ഇതോടൊപ്പം ശിവപ്രസാദിന്റെ പത്നിക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ ഉള്ള ശ്രമങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ് അടക്കമുള്ള സന്നദ്ധ സംഘടനകൾ ആരംഭിച്ചിട്ടുണ്ട്. ഈ ശ്രമത്തിൽ പങ്കാളിയാകാൻ ഓരോ യുകെ മലയാളിയും തയ്യാറാകണമെന്ന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി ടോം ജോസ് അറിയിച്ചു.
ശിവയുടെ പത്നിക്ക് നേരിട്ട് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് - salu k , ac no - 67166382119, SBT vattiyoorkavu , IFSC Code SBTR 00433, ACCOUNT NAME , IDUKKI GROUP , ACCOUNT NO 50869805,SORT CODE 20-50.-82, BANK BARCLAYS