വെടിക്കെട്ടാണെന്നാണ് ആദ്യം ആളുകൾ കരുതിയത്. സംഗീതപരിപാടി നടക്കുന്നതിനിടെയായിരുന്നു അത്. ആഘോഷത്തിന്റെ ചിറകരിഞ്ഞ് ഒന്നിനു പിറകെ മറ്റൊന്നായി മനുഷ്യർ വെടിയേറ്റുവീണതോടെ ഭീകരാന്തരീക്ഷമായി.
‘നിർത്താതെയുള്ള വെടിവയ്പായിരുന്നു അത്’– ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. അപ്പോൾ ഇരുപതിനായിരത്തിലേറേപ്പേർ മൈതാനത്തുണ്ടായിരുന്നു. മുകളിൽനിന്ന് പാഞ്ഞെത്തിയ വെടിയുണ്ടകളിൽനിന്നു മറതേടി നൂറുകണക്കിനാളുകൾ നാലുപാടും ചിതറിയോടി. ‘എവിടെനിന്നാണ് അതു വരുന്നതെന്ന് അറിയില്ലായിരുന്നു; എവിടേക്ക് ഓടണമെന്നും’ രക്ഷപ്പെട്ടവരിലൊരാൾ പറഞ്ഞു.
പലരും കുട്ടികളെ മാറോടുചേർത്തു കമഴ്ന്നു കിടന്നു. തോക്കുധാരികൾ ഒന്നിലധികം പേരുണ്ടെന്ന സംശയമുയർന്നതോടെ, അക്രമികൾ പ്രവേശിക്കാതിരിക്കാൻ പ്രദേശത്തെ കാസിനോകളെല്ലാം അകത്തുനിന്നു താഴിട്ടു. ഒരാൾ തന്റെ കൈകളിൽ കിടന്നാണു മരിച്ചതെന്നു രക്ഷാപ്രവർത്തകരിലൊരാൾ പറഞ്ഞു. പരുക്കേറ്റവർ വീണുകിടന്നു സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നു. ചിലർ ചോരയൊലിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു. ഭീതിയും ആശയക്കുഴപ്പവും മാത്രം.
സംഗീതം നിലച്ച്, വിനോദസഞ്ചാരികളുടെ നഗരം പൊടുന്നനെ ദുരന്തഭൂമിയായതോടെ നഗരത്തിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞെത്തി. തോക്കേന്തിയ സുരക്ഷാസൈനികർ ബാരിക്കേഡുകൾ തീർത്തു തെരുവുകളിൽ നിറഞ്ഞു. അതിനിടയിലൂടെ സ്ട്രെച്ചറുകളിൽ ചലനമറ്റ ശരീരങ്ങൾ ഓരോന്നായി ആശുപത്രികളിലേക്കു കൊണ്ടുപോയി.