ഇന്ത്യ പാക് ബന്ധം കലുഷിതമായിരിക്കെ, ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിന് തുടക്കമായി. അമൃത്്സറില്‍ നടക്കുന്ന സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് പങ്കെടുക്കുമെങ്കിലും ഇന്ത്യാ പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ല. ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന ഇന്ത്യയുടെ നിലപാട് യോഗത്തില്‍ ആവര്‍ത്തിക്കും.
ഉറി മുതല്‍ കഴിഞ്ഞ ദിവസമുണ്ടായ നഗ്രോട്ട വരെയുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധം വഷളായ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ സമ്മേളനം. ഉറി ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും ഓദ്യോഗിക പ്രതിനിധികള്‍ ഒരേ വേദിയിലെത്തുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാന നീക്കങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍, ദക്ഷിണേഷ്യയില്‍ പാക് പിന്തുണയോടെയുള്ള ഭീകരത മുഖ്യ വിഷയമാക്കി ഉയര്‍ത്തിക്കാട്ടാനാണ് ഇന്ത്യയുടെ ശ്രമം. സാര്‍ക്ക് സമ്മേളനത്തിലെന്ന പോലെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യക്കുണ്ടാകുമെന്നാണ് കരുതുന്നത്. പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് നാളെ എത്തുമെങ്കിലും ഔദ്യോഗിക ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാക് പിന്തുണയോടെ ഭീകരര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി എന്നിവര്‍ ചേര്‍ന്ന് നാളെ യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
14 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും അമേരിക്ക, റഷ്യ, ചൈന തുടങ്ങി 17 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കാര്യ ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷ്്മ സ്വരാജിന്‍റെ അഭാവത്തില്‍ ധനമന്ത്രി അരുണ്‍ ജയ്്റ്റ്്ലിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ സമ്മേളനത്തിന്‍റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.