യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാക്കളുടെ സംഘവുമായി ചർച്ച നടത്താൻ യുഎസിലേക്കു പാക്കിസ്ഥാൻ നയതന്ത്രവിദഗ്ധനെ അയയ്ക്കും. നിയുക്ത പ്രസിഡന്റും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും നടത്തിയ ‘ഫലപ്രദമായ’ ടെലിഫോൺ സംഭാഷണത്തിന്റെ ബലത്തിലാണു ട്രംപ് ഭരണകൂടവുമായി ബന്ധം ഉറപ്പിക്കാൻ തിരക്കിട്ടു പാക്ക് നീക്കം.
പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ വിഭാഗത്തിലെ താരിഖ് ഫത്തേമിയാണ് ഈ ആഴ്ച ട്രംപ് ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുക. യുഎസിലെ പാക്ക് അംബാസഡർ ജലീൽ അബാസ് ജിലാനിയും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. ജനുവരി 20ന് ആണു ട്രംപ് അധികാരമേൽക്കുന്നത്. അതിനുമുൻപ് കൂടിക്കാഴ്ചകൾ നടത്തും.
രണ്ടാഴ്ചത്തെ സന്ദർശനത്തിനു യുഎസിലേക്കു പോകുന്ന ഫത്തേമി യുഎസ് കോൺഗ്രസ് അംഗങ്ങളിൽ ചിലരെയും കാണും. യുഎസ് കോൺഗ്രസിൽ, വിശേഷിച്ചും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കിടയിൽ പാക്കിസ്ഥാനെതിരെയുള്ള ശക്തമായ വികാരം തണുപ്പിക്കുകയാണു ലക്ഷ്യം.
ഒബാമ ഭരണകൂടവുമായുള്ള ബന്ധം ഉലഞ്ഞതിന്റെ ക്ഷീണത്തിൽ നിൽക്കവേയാണു കഴിഞ്ഞയാഴ്ച നവാസ് ഷരീഫ് ട്രംപിനെ അഭിനന്ദിക്കാനായി ഫോണിൽ വിളിച്ചത്. ഇരുനേതാക്കളും വിവിധ വിഷയങ്ങൾ ചർച്ചചെയ്തു.
നവാസ് ഷരീഫിനോടു വലിയ മതിപ്പു പ്രകടിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ഷരീഫ് ആഗ്രഹിക്കുന്നവിധം രംഗത്തിറങ്ങാമെന്നും അതു താൻ ഒരു ബഹുമതിയായി കരുതുമെന്നും പറഞ്ഞതായി പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിറക്കിയിരുന്നു. പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന 20നു മുൻപ് ഏതുസമയവും തന്നെ വിളിക്കാൻ മടിക്കേണ്ട എന്നും ട്രംപ് ഷരീഫിനോടു പറഞ്ഞതായും പ്രസ്താവനയിലുണ്ടായിരുന്നു.
ഫോൺ സംഭാഷണം നൽകിയ ആത്മവിശ്വാസത്തിലാണു യുഎസിലേക്കു നയതന്ത്രപ്രതിനിധിയെ വിടാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ, ഫോൺ സംഭാഷണം പാക്കിസ്ഥാൻ വളച്ചൊടിക്കുകയായിരുന്നുവെന്നു ട്രംപ് ഉപദേശകസംഘം കുറ്റപ്പെടുത്തി.
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നുള്ള ട്രംപിന്റെ വാക്കുകൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകി. അതേസമയം ട്രംപും ഷരീഫും തമ്മിൽ നടന്ന ചർച്ച വിജയകരമായിരുന്നുവെന്നും ട്രംപ് സംഘം വ്യക്തമാക്കി. ഫോൺ സംഭാഷണം പുറത്തുവിട്ടതിനെതിരെ യുഎസ് മാധ്യമങ്ങളും രംഗത്തെത്തി.