ഇസ്‍ലാമാബാദ് ∙ കറാച്ചിയിൽ നിന്നു മദീനയിലേക്ക് പറന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. മൂന്നു മണിക്കൂറിൽ കൂടുതൽ സമയമുള്ള യാത്രയിൽ ഏഴു പേർ നിന്നാണ് യാത്ര ചെയ്തതെന്ന് പാക്ക് മാധ്യമം ദ് ഡോൺ റിപ്പോർട്ട് ചെയ്തു. ജനുവരി 20ന് കറാച്ചി–മദീന റൂട്ടിൽ പറന്ന പികെ–743 എന്ന വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ജീവനക്കാർ ഉൾപ്പെടെ 409 യാത്രക്കാർക്കുള്ള സീറ്റാണ് വിമാനത്തിലുള്ളത്. എന്നാൽ, സംഭവദിവസം 416 മദീനയിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തൽ. അധികമായി വിമാനത്തിൽ പ്രവേശിച്ച ഏഴ് യാത്രക്കാർക്കും കയ്യെഴുത്തിലുള്ള ബോർഡിങ് പാസുകളാണ് നൽകിയതത്രേ. സീറ്റില്ലാതെ യാത്ര ചെയ്തവർക്ക് യാതൊരു സുരക്ഷാ മുൻകരുതലും ഉണ്ടായിരുന്നില്ല. അടിയന്തരസാഹചര്യങ്ങളിൽ ലഭ്യമാകേണ്ട ഒാക്സിജൻ മാസ്കുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയ വിമാന ജീവനക്കാർക്കെതിരെ ഇതുവരെ നടിപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
വിമാന ജീവനക്കാരികളിൽ ഒരാൾ ആളുകളുടെ എണ്ണം കൂടുതലാണെന്ന കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വിമാനം തൽക്കാലം യാത്രക്കാരോട് സഹകരിച്ച് ഇരിക്കാനായിരുന്നു പൈലറ്റിന്റെ മറുപടി. വിമാനം ടേക്ക് ഒാഫ് ചെയ്തു കഴിഞ്ഞതിനുശേഷമായിരുന്നു വിമാന ജീവനക്കാരി ഇക്കാര്യം പറഞ്ഞത് എന്നാണ് പൈലറ്റിന്റെ വിശദീകരണം. വിമാനത്തിന്റെ പ്രധാന വാതിൽ അടയ്ക്കുന്നതിന് മുൻപ് ജീവനക്കാർ ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഉണ്ടായിരുന്ന ഏക മാർഗം വിമാനം തിരികെ കറാച്ചിയിൽ ഇറക്കുക എന്നതായിരുന്നു. പക്ഷേ, അതിന് ഒരുപാട് ഇന്ധനം ആവശ്യമാണെന്നും ക്യാപ്റ്റൻ അൻവർ ആദിൽ പറഞ്ഞു.