യുഎസിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയ ഏഴു രാജ്യക്കാർക്കൊപ്പം പാക്കിസ്ഥാനിൽനിന്നുള്ള സന്ദർശകരെയും വിലക്കുന്ന കാലം വിദൂരമല്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ. ഭീകരവാദം പ്രശ്നം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസിൽ വിലക്കാനുള്ള നടപടിയിലാണു പാക്കിസ്ഥാനിൽനിന്നുള്ളവരെയും ഉൾപ്പെടുത്തിയേക്കുമെന്നു വൈറ്റ്ഹൗസ് ജീവനക്കാരുടെ തലവൻ റീൻസ് പ്രീബസ് സൂചന നൽകിയത്.
ആഭ്യന്തരമായി ഭീകരവാദം ഏറ്റവും വഷളായിരിക്കുന്നതും സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നതുമായ രാജ്യങ്ങളെന്ന് യുഎസ് കോൺഗ്രസും ഒബാമ ഭരണകൂടവും കണ്ടെത്തിയ ഏഴു രാജ്യങ്ങളിൽനിന്നുള്ളവരെയാണു പ്രാഥമികമായി വിലക്കിയിരിക്കുന്നതെന്ന് പ്രീബസ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇതേ പ്രശ്നം നേരിടുന്ന പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾ ഇനിയുമുണ്ട്. അതുകൊണ്ടുതന്നെ യുഎസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടുതൽ രാജ്യക്കാരെ വിലക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി. ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ട്രംപ് ഭരണകൂടം പാക്കിസ്ഥാനെയും പരസ്യമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്.
യുഎസ് പൗരൻമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രീബസ് വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കക്കാർ ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന് അദ്ദേഹം തയാറല്ലെന്നും പ്രീബസ് വ്യക്തമാക്കി.