വിമാനത്തിൽനിന്നു യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കിയ സംഭവത്തിൽ കുരുക്കിലായ യുഎസ് വിമാനക്കമ്പനി യുണൈറ്റഡ് എയർലൈൻസ് മുഖം രക്ഷിക്കാനുള്ള നടപടികളിൽ. സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാർക്കും യാത്രാക്കൂലി തിരിച്ചുനൽകുമെന്ന് വിമാനക്കമ്പനി പ്രഖ്യാപിച്ചു. നിറയെ യാത്രക്കാരുള്ള വിമാനത്തിൽനിന്ന് ആളെയിറക്കാൻ ഇനിമേലിൽ പൊലീസിനെ വിളിക്കില്ലെന്നും സിഇഒ ഓസ്കർ മുന്യോസ് പറഞ്ഞു. ബുധനാഴ്ച ഡോ. ദാവോയോടും കുടുംബത്തോടും സിഇഒ മാപ്പപേക്ഷിച്ചിരുന്നു. യാത്രക്കാരനെ വലിച്ചിഴച്ച സംഭവം ഭീകരമാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
അതേസമയം, ക്രൂരതയ്ക്കിരയായ യാത്രക്കാരൻ വിമാനക്കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. സംഭവദിവസം ഷിക്കാഗോ വിമാനത്താവളത്തിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നശിപ്പിക്കാതെ സൂക്ഷിക്കാൻ അധികൃതർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡോ. ഡേവിഡ് ദാവോ ഇല്ലിനോയ് കോടതിയിൽ അടിയന്തര ഹർജി നൽകി. ഒൻപതിന്റെ യുണൈറ്റഡ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും പട്ടിക അടക്കം രേഖകളും നശിപ്പിക്കപ്പെടാതിരിക്കാൻ നടപടി വേണമെന്നാണു ഡോ. ദാവോയുടെ ആവശ്യം.