സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധനിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയ്ക്ക്. ഐ-കാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയിപ്പെടുന്ന ഇന്റര്‍നാഷണല്‍ ക്യാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സിനാണ് ബഹുമതി.
ലോകം ചരിത്രത്തിലെ ഏറ്റവുംവലിയ ആണവായുധഭീഷണി നേരിടുന്ന കാലത്താണ് ആണവായുധവിരുദ്ധകൂട്ടായ്മയായ ഐ-കാനെ സമാധാന നൊബേല്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ആണവായുധങ്ങളുടെ ഉപയോഗം മനുഷ്യരാശിക്ക് വരുത്തിവയ്ക്കാനിടയുള്ള മഹാദുരന്തത്തെക്കുറിച്ച് ഭരണാധികാരികളേയും ജനങ്ങളേയും ബോധവല്‍കരിക്കാന്‍ സംഘടന നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. ജനീവ ആസ്ഥാനമായ ഐ-കാനില്‍ നൂറുരാജ്യങ്ങളിലെ 468 സര്‍ക്കാരിതസംഘടനകള്‍ അംഗങ്ങളാണ്. ആണവായുധനിര്‍മാര്‍ജനത്തിനും നിരോധനത്തിനും രാജ്യാന്തരനിയമത്തിന് രൂപംനല്‍കാന്‍ ഐ-കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ സഫലമാകേണ്ടത് ലോകത്തിന്റെ നിലനില്‍പ്പിനുതന്നെ ആവശ്യമാണെന്ന് നൊബേല്‍ പുരസ്കാരനിര്‍ണയസമിതി വിലയിരുത്തി. ആണവായുധങ്ങളോടുള്ള ഭരണകൂടങ്ങളുടെ മനോഗതി മാറ്റാന്‍ പൂര്‍വാധികം ശക്തമായി പരിശ്രമിക്കുമെന്ന് ഐ-കാന്‍ നേതൃത്വം പ്രതികരിച്ചു.
വെല്ലുവിളികള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ നൊബേല്‍ പുരസ്കാരസമിതി അമേരിക്കയോടും ഉത്തരകൊറിയയോടും ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് എന്നിവരടക്കം 215 വ്യക്തികളേയും 103 സംഘടനകളേയും ഈ വര്‍ഷത്തെ സമാധാന നൊബേലിന് പരിഗണിച്ചിരുന്നു.