മുപ്പതിലേറെ വർഷങ്ങൾക്കു മുമ്പായിരുന്നു ആ ദുരന്തം. പാർട്ടി ഏകാധിപത്യത്തിന്റെ കാവൽ മറയ്ക്കുള്ളിൽ സോവിയറ്റ് യൂണിയൻ പ്രതാപത്തോടെ വാണ കാലം. അധികാരികൾക്ക് ഇഷ്ടമല്ലാത്ത വാർത്തകളൊന്നും പുറംലോകത്തെത്താതിരുന്ന ഇരുണ്ട യുഗം.
ഒരു വിമാനദുരന്തം. അനേകം പേർക്കു ജീവൻ നഷ്ടമായി. പക്ഷേ സംഭവം പുറംലോകം അറിഞ്ഞില്ല. വിമാനാവശിഷ്ടങ്ങൾക്കൊപ്പം രഹസ്യമായി കുഴിച്ചുമൂടപ്പെട്ടു ജീവിതങ്ങൾ. ഇരകളുടെ ബന്ധുക്കൾക്കുപോലും സംഭവം രഹസ്യമാക്കി സൂക്ഷിക്കേണ്ടിവന്നു. കരയാനും ഓർമിക്കാനും പോലും അനുവാദമില്ലാതിരുന്ന കാലം.
പക്ഷേ സംഭവത്തിനു ദൃക്സാക്ഷിയായ ഒരാൾ ദുരന്തത്തെ അതിജീവിച്ചു. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. വൻമിതിലുകൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. കോട്ടകൊത്തളങ്ങൾ നിലംപതിച്ചിരിക്കുന്നു. പഴയ രഹസ്യം ഇപ്പോൾ പരസ്യം. അന്ന് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്ന സംഭവം ഇന്ന് ഒരു വ്യക്തിയുടെ മാത്രം നഷ്ടം. അവർക്കാകട്ടെ ഓർമയെ നോവിപ്പിക്കുന്ന ആ ദുരന്തം ഇന്നും ഇന്നലെ കഴിഞ്ഞതുപോലെ.