ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങൾ തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്. രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഉത്തര കൊറിയ വ്യക്തമാക്കി. ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടരുമെന്നും മുതിർന്ന ഉത്തര കൊറിയൻ വക്താവ് ലീ യോങ് പിൽ പറഞ്ഞു. എൻബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങളുടെ രാജ്യത്തെയും തലസ്ഥാനത്തെയും പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസിൽ നിന്നു ആണവായുധ ഭീഷണിയുണ്ടായാൽ പുറകോട്ടുപോവില്ല. യുഎസ് ഞങ്ങൾക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്നു തോന്നിയാൽ കാത്തിരിക്കില്ല. ആദ്യം ഞങ്ങൾ അവർക്കെതിരെ ആണവായുധം പ്രയോഗിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾക്കുണ്ട്–ലീ യോങ് പിൽ വ്യക്തമാക്കി.
ഉത്തര കൊറിയ ആറാമതോ ഏഴാമതോ എട്ടാമതോ ആണവപരീക്ഷണങ്ങൾ നടത്തുമെന്നും ലീ യോങ് പിൽ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഞ്ചാം തവണ ആണവപരീക്ഷണം നടത്തിയത്. 2011ൽ കിം ജോങ് ഉൻ അധികാരത്തിൽ എത്തിയതു മുതൽ അദ്ദേഹത്തിന് വിവിധ തരത്തിലുള്ള ഭീഷണികൾ ഉണ്ടെന്നും യോങ് പിൽ പറഞ്ഞു. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങൾ നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം.