ലോകം ഭയക്കുന്ന പ്ലാസ്റ്റിക്കിനെ ഇന്ധന രൂപത്തിലേക്കു മാറ്റി സിറിയയുടെ പുതിയ പരീക്ഷണം. ജീവിക്കാനുള്ള ഇന്ധനം കിട്ടാതായപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തെ, തനിനാടൻ രീതിയിൽ സംസ്കരിക്കാൻ സിറിയക്കാർ ശ്രമിച്ചതും വിജയിച്ചതും. 100 കിലോ പ്ലാസ്റ്റിക്കിൽനിന്ന് 85 ലീറ്റർ പെട്രോൾ ഉണ്ടാക്കാമെന്നാണ് സിറിയക്കാരുടെ ഭാഷ്യം.
യുദ്ധവും ദുരിതവും സർക്കാരിന്റെ നിയന്ത്രണങ്ങളും ചേർന്നപ്പോൾ മുഴുപ്പട്ടിണിയിലായി സിറിയൻ ഗ്രാമങ്ങൾ. ഇന്ധനവില പിടിച്ചാൽ കിട്ടാത്തത്ര ഉയർന്നു. കാർഷികാവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കാൻ ഇന്ധനം കിട്ടാതായി. കൃഷി നശിക്കാതിരിക്കാൻ എന്തുചെയ്യുമെന്ന ആലോചനയാണ് പ്ലാസ്റ്റിക്കിനെ പെട്രോളാക്കാനുള്ള ആശയത്തിലെത്തിച്ചത്. മൂന്നുവർഷമായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് എണ്ണശാലയെപ്പറ്റി ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മുൻനിർമാണ തൊഴിലാളി അബു കാസിമാണ് ലോകത്തിനു മാതൃകയാകുന്ന പദ്ധതിയുടെ അമരത്ത്. ഇന്ധനക്ഷാമം കടുത്തപ്പോൾ അബു ചെറിയൊരു ഫാക്ടറി ഒരുക്കി. വിഡിയോയികളിലൂടെ നേടിയ അറിവും സ്വയം നേടിയ അറിവുകളും ചേർത്തുവച്ചാണ് പദ്ധതി തയാറാക്കിയത്. പ്ലാസ്റ്റിക് ഉയർന്ന ചൂടിൽ ഉരുക്കിയാണ് ഇന്ധനം വേർതിരിക്കുന്നത്. അപകടമേറിയതും ജാഗ്രത വേണ്ടതുമായ ജോലി. ഹുക്ക വലിക്കാനുള്ള ചെറിയ വിശ്രമമേ കിട്ടാറുള്ളൂവെന്നു അബു കാസിമിന്റെ മകൻ ഇരുപത്തിയെട്ടുകാരൻ അബു ഫഹദ് പറയുന്നു. കാസിമിനെ കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും ബന്ധുക്കളും ഇവിടെ പണിയെടുക്കുന്നുണ്ട്.
വീട്ടുകാരും ബന്ധുക്കളുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇന്ധനം ശുദ്ധീകരിച്ച് ഗാസലിൻ, ഡീസൽ, ബെൻസീൻ, പെട്രോൾ എന്നിവയെടുക്കാം. 800 മുതൽ 1000 കിലോ വരെ പ്ലാസ്റ്റിക്കാണ് ദിവസവും ഉപയോഗിക്കുന്നത്. ഒരു ലീറ്റർ ബെൻസീൻ 4.70 ഡോളറിനാണ് വിൽക്കുന്നത്. ഇഷ്ടം പോലെ ആവശ്യക്കാരുണ്ടെന്നും അബു കാസിം പറയുന്നു.
കർഷകർ, ബേക്കറി ഉടമകൾ എന്നിവരാണ് പ്രധാന ആവശ്യക്കാർ. കാറുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നവരുമുണ്ട്. പ്ലാസ്റ്റിക്കിന്റെ ശ്വാസംമുട്ടിക്കുന്ന പുകയിൽ ജോലിയെടുക്കുന്നത് പ്രയാസമാണെങ്കിലും പൊതുസേവനമായാണ് കാണുന്നതെന്ന് ജോലിക്കാർ പറയുന്നു. ദിവസം 15 മണിക്കൂറിലേറെയാണ് ജോലി. കഠിനജോലിക്ക് പ്രത്യേകമായി രണ്ടുകപ്പ് പാൽ ജോലിക്കാർക്കെല്ലാം നൽകാറുണ്ട്.
Advertisement