യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയിലെ അലെപ്പോയില്‍ പുതുവര്‍ഷദിനത്തില്‍ സമാധാന സന്ദേശവുമായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. പുതുവര്‍ഷത്തില്‍ സിറിയയില്‍ ശാശ്വത സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാവ മനോരമ ന്യൂസിനോട് പറഞ്ഞു. പാത്രിയാര്‍ക്ക പ്രതിനിധി സംഘത്തിനൊപ്പമാണ് യുദ്ധക്കെടുതികള്‍ നേരില്‍ വിലയിരുത്താന്‍ പരിശുദ്ധ ബാവയെത്തിയത്.
ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അലെപ്പോ നഗരവും തലനാരിഴയ്ക്ക് രക്ഷപെട്ട സാധാരണക്കാരുമാണ് പുതുവല്‍സര ദിനത്തില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയും മെത്രാപ്പോലീത്തമാരെയും വരവേറ്റത്. അലെപ്പോ സ്വതന്ത്രമായത് വന്‍ നേട്ടമാണെന്ന് ബാവ മനോരമ ന്യൂസിനോട് പറഞ്ഞു. 2017 ല്‍ രാജ്യത്താകെ ശാശ്വത സമാധാനം ഉറപ്പക്കാന്‍ വിവിധതലത്തിലുളള ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന ഗ്രീക്ക് ഒാര്‍ത്തഡോക്സ് ദേവാലയം, ഒമായദ് മോസ്ക്, ഇവാഞ്ചിലിക്കല്‍ ചര്‍ച്ച്, എന്നിവ ബാവ സന്ദര്‍ശിച്ചു. അലെപ്പോ ഗവര്‍ണര്‍ ഹുസൈന്‍ ദയബ്, മുഫ്തി മഹ്മൂദ് അഖാനു തുടങ്ങി രാഷ്ട്രീയ ,സാമുദായിക പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രണ്ട് മലയാളികള്‍ ഉള്‍പ്പെടുന്ന മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും ബാവ സന്ദര്‍ശിച്ചു. മലങ്കര സഭയ്ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്ന അദ്ദേഹം സഭകള്‍ക്കിടയില്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ബാവയുടെ സെക്രട്ടറി മലയാളിയായ ബിഷപ് മാത്യൂസ് മാർ തിമോത്തിയോസും, ദമാസ്കസ് ആര്‍ച്ച് ബിഷപ് മോര്‍ തിമോത്തിയൂസ് മത്തായും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.