കണ്ണൂർ പരിയാരം സ്വദേശിയായ യുവതിയെ പ്രമുഖ മതസംഘടനയുടെ നേതൃത്വത്തിൽ സിറിയയിലേക്ക് അയക്കാൻ ശ്രമം നടന്നുവെന്ന പരാതിയിൽ ഹൈക്കോടതി ഡിജിപിയോട് റിപ്പോർട്ട് തേടി. പരാതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകാനും പൊലീസിനോട് നിർദേശിച്ചു. പെൺകുട്ടിയും മാതാപിതാക്കളും നേരിട്ടെത്തി ഹൈക്കോടതിക്ക് മൊഴി നൽകുകയായിരുന്നു.
കണ്ണൂര്‍ പരിയാരത്ത് നിന്നുള്ള ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് ഇക്കഴിഞ്ഞ മെയ് 16ന്. തൊട്ടുപിന്നാലെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ജൂൺ 21ന് യുവതി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി തന്റെ വിവാഹം കഴിഞ്ഞതായി അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഭർത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. എന്നാൽ ഏതാനും ദിവസത്തിന് ശേഷം യുവതി സ്വമേധയാ മാതാപിതാക്കളുടെ പക്കൽ തിരിച്ചെത്തി. ഭർത്താവും വിവാഹം നടത്തിയ മതസംഘടനയും ചേർന്ന് തന്നെ സിറിയയിലേക്കോ യെമനിലേക്കോ അയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അക്കാര്യം അവർ രേഖാമൂലം അറിയിച്ചെന്നും വെളിപ്പെടുത്തി.
ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായി യുവതിയും മാതാപിതാക്കളും അറിയിച്ചത്. യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച തിരച്ചിൽ വാറണ്ട് മരവിപ്പിക്കാനും ഹൈക്കോടതി ഉത്തരവ് നൽകി. തുടർന്നാണ് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയത്. ഇനിയൊരു ഉത്തരവുണ്ടാകും വരെ യുവതിക്കും മാതാപിതാക്കൾക്കും പൂർണ സംരക്ഷണം ഉറപ്പുവരുത്താനാണ പൊലീസിന് നൽകിയ ഉത്തരവ്.