ലോകത്തെ മുൾമുനയിൽ നിർത്തി, യുഎൻ താക്കീതുകളെ ഉൾപ്പെടെയുള്ളവ അവഗണിച്ച് മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പാണ് അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ കാൾ വിൽസന്റെ, കൊറിയൻ തീരത്തേക്കുള്ള നീക്കം. ഒരു വൻ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതിനിടെ, അതിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ് യുഎസ്എസ് കാൾ വിൻസൺ.
കാൾ വിൽസണിലേക്ക് ഇതിനുമുൻപ് ലോകത്തിന്റെ കണ്ണെത്തിയത് 2011 മേയ് രണ്ടിനായിരുന്നു. അമേരിക്കൻ നേവി സീൽസ് പാക്കിസ്ഥാനിൽ വച്ചു വധിച്ച ഉസാമ ബിൻലാദന്റെ മൃതദേഹം അറബിക്കടലിൽ സംസ്കരിക്കാൻ കൊണ്ടുപോയത് ഈ കപ്പലിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നാണ് യുഎസ്എസ് കാൾ വിൻസൺ. അമേരിക്കൻ നാവികസേനയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളുടെ ശൃംഖലയിൽ മൂന്നാമത്തെ സൂപ്പർ കാരിയറാണിത് (സിവിഎൻ-70). ജോർജിയ സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് അംഗം കാൾ വിൻസന്റെ പേരാണ് ഈ കപ്പലിനു നൽകിയിരിക്കുന്നത്.