ഉത്തരകൊറിയയെക്കുറിച്ചുള്ള വാർത്തകളിൽ നിന്നുള്ള കേട്ടുകേള്‍വിയും നേരിട്ടുള്ള അനുഭവവും തമ്മില്‍ വലിയ പൊരുത്തമില്ലെന്നാണ് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്‌കി പറയുന്നത്. വെറുതേയങ്ങ് പറയുന്നതല്ല, ഉത്തരകൊറിയ വരെ പോയി താമസിച്ച് തദ്ദേശീയരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറച്ചില്‍. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത.
ഉത്തരകൊറിയയെക്കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്നതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്‌കി സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതുകൊണ്ടുതന്നെ തന്റെ യാത്രയുടെ അനുഭവത്തിന്റെ സത്യസന്ധമായ അവതരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്‌കി പറയുന്നത്.
ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. നമ്മള്‍ എവിടെയൊക്കെ പോകണം, എന്തെല്ലാം കാണണം, എന്തെല്ലാം വിവരങ്ങള്‍ നമുക്ക് ലഭിക്കും തുടങ്ങി കാര്യങ്ങൾ നേരത്തെ നിശ്ചയിച്ചതിന്‍ പ്രകാരമാണ് നടക്കുക. ഇതിനിടയിലും പ്രദേശവാസികളുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചുവെന്നും ഇവരുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നെന്നും അദ്ദേഹം പറയുന്നു.