ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം. ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യൻ, ചൈനീസ് കമ്പനികൾക്ക് യുഎസ് വിലക്കേർപ്പെടുത്തി. യുഎസിന്റെ തീരുമാനത്തിൽ ചൈന അതൃപ്തി രേഖപ്പെടുത്തി. വിലക്ക് ഏർപ്പെടുത്തിയ കമ്പനികളുമായി അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ സഹകരിച്ചു പ്രവർത്തിക്കാനാകില്ല.
ഓഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്ര രക്ഷാസമിതി പാസാക്കിയ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധ പ്രമേയത്തിലൂന്നിയാണ് നടപടിയെന്നാണ് യുഎസിന്റെ വിദശീകരണം. കയറ്റുമതി വരുമാനത്തിൽ 33 ശതമാനം വരെ കുറവുണ്ടാകുംവിധം ഉത്തര കൊറിയയിൽ നിന്നുള്ള മിക്കവാറും സാധനങ്ങളുടെ കയറ്റുമതിക്ക് പ്രമേയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയെ ‘പരമാവധി സമ്മർദ്ദത്തിലാക്കുക’ എന്നതാണ് ഉദ്ദേശിക്കുന്നതെന്നു യുഎസ് പറഞ്ഞു.
യുഎൻ പ്രമേയത്തിനുശേഷം യുഎസ് യാതൊരുതരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. മിസൈൽ പരീക്ഷണങ്ങളോ, പ്രകോപന പ്രസംഗങ്ങളോ ഉണ്ടായിട്ടില്ല. ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയെ പൂട്ടാൻ അവരുടെ ആണവപദ്ധതികളെ സഹായിക്കുന്നവർക്കുമേല്‍ സമ്മർദ്ദം തുടരുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുചിൻ പറഞ്ഞു. എന്നാൽ, യുഎസിന്റെ തീരുമാനത്തോടു കടുത്തഭാഷയിലാണ് ചൈന പ്രതികരിച്ചത്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണം എന്നാണ് ചൈന ആവശ്യപ്പെട്ടത്. ചൈനീസ് കമ്പനികളെ യുഎസ് മോശപ്പെടുത്തിയെന്നും അവർ ആരോപിക്കുന്നു.
ജൂലൈ നാലിനും 28നുമായി നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണങ്ങളാണ് ഏറ്റവുമൊടുവിൽ ഉത്തര കൊറിയയെ ഭീതികേന്ദ്രമാക്കിയത്. പടിഞ്ഞാറൻ അമേരിക്ക മുഴുവൻ പ്രഹരപരിധിക്കുള്ളിലാക്കാൻ ശേഷിയുള്ളതാണ് ഇതിൽ രണ്ടാമത്തെ മിസൈൽ. അമേരിക്കയെ മാത്രമല്ല, ലോകത്തിലെ മറ്റു പല ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കാവുന്നതാണ് ഈ മിസൈൽ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, യുഎസിന്റെ ഗുവാം ദ്വീപ് തകർക്കുമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് യുഎൻ പ്രമേയം അവതരിപ്പിച്ചത്. ആധുനിക കാലത്ത് ഏതെങ്കിലുമൊരു രാജ്യത്തിനുമേൽ ഏർപ്പെടുത്തിയ ഏറ്റവും ശക്തമായ ഉപരോധമെന്നാണ് പ്രമേയത്തെ യുഎസ് വിശേഷിപ്പിച്ചത്.