അതിർത്തി കടന്ന് ആക്രമണം നടത്തുന്ന സുന്നി തീവ്രവാദികളെ പാക്ക് സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സൈനിക മേധാവി തലവൻ മുഹമ്മദ് ബാർഖിയാണ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തിൽ പത്ത് ഇറാൻ അതിർത്തി രക്ഷാ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ജയ്ഷെ അൽ അദിൽ എന്ന സുന്നി തീവ്രവാദ സംഘടന പാക്കിസ്ഥാനുള്ളിൽ നിന്നു നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത് എന്നാണ് ഇറാന്റെ വാദം. ദീർഘദൂര തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇറാൻ ആരോപിക്കുന്നു. മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും തീവ്രവാദികളുടെ നീക്കങ്ങളുമെല്ലാം അതിർത്തി പ്രദേശത്തെ അശാന്തമാക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്.
ഇപ്പോഴുള്ള അവസ്ഥ മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിക്കില്ല. അതിർത്തികൾ പാക്കിസ്ഥാൻ നിയന്ത്രിക്കുമെന്നാണ് കരുതുന്നത്. ഭീകരരെ അറസ്റ്റ് ചെയ്ത് അവരുടെ താവളങ്ങൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഭീകരാക്രമണങ്ങൾ തുടരുകയാണെങ്കിൽ ഞങ്ങൾ അവരുടെ ‘സുരക്ഷിത സ്വർഗങ്ങളും കേന്ദ്രങ്ങളും’ ആക്രമിക്കും, അത് എവിടെയായാലും– ഇറാൻ സൈനിക മേധാവി അറിയിച്ചു.
കഴിഞ്ഞയാഴ്ച ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാൻ സന്ദർശിക്കുകയും അതിർത്തി സുരക്ഷ ശക്തമാക്കാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിക്കുമെന്ന് പാക്കിസ്ഥാൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഇറാൻ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്ഷെ അൽ അദിൽ. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്‍ലിങ്ങൾ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങൾ എന്നാണ് അവരുടെ വാദം. 2015 ഏപ്രിലിൽ എട്ട് ഇറാൻ സൈനികരെ വധിച്ചതും 2013 ഒക്ടോബറിൽ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.