ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ഇറാഖിലെ പതനം പ്രഖ്യാപിച്ചുകൊണ്ട് സഖ്യസേനയുടെ പിന്തുണയോടെ ഇറാഖ് സൈന്യം മൊസൂൾ നഗരം പിടിക്കാനുള്ള അന്തിമ പോരാട്ടം തുടങ്ങി. അവസാന മാർഗം എന്ന നിലയിൽ കുട്ടികൾ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതിൽ തീർത്തു പ്രതിരോധിക്കുകയാണ് ഐഎസ്.
കഴിഞ്ഞ ദിവസം മാത്രം ഭീകരർ 284 പേരെയാണ് വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ നഗരത്തിന്റെ വടക്കുള്ള കാർഷിക യൂണിവേഴ്സിറ്റി ക്യാംപസിൽ കൂട്ടമായി മറവു ചെയ്തു. മൊസൂൾ നഗരത്തിനു സമീപത്തെ ഖറാഖോഷ് പിടിച്ചെടുത്തത് സൈന്യം നേടിയ വൻ വിജയമായി. ക്രിസ്ത്യൻ മേഖലയായ ഇവിടം 2014 മുതൽ ഐഎസ് നിയന്ത്രണത്തിലായിരുന്നു.
മൊസൂൾ പിടിക്കാൻ പൊരിഞ്ഞ യുദ്ധം വേണ്ടിവരുമെന്നാണ് ഇറാഖ്– സഖ്യ സേന കരുതുന്നത്. കുർദിഷ് പോരാളികളുടെ സഹായവും ഇവർക്ക് ലഭിക്കുന്നു. മൊസൂളിൽ അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ ഐഎസ് ഭീകരർ ഉണ്ടെന്നാണ് നിഗമനം. തിങ്കളാഴ്ച മുതൽ വ്യോമാക്രമണം കൂടി നടത്താനാണ് സഖ്യസേനയുടെ പദ്ധതി.
ഇക്കാര്യം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ ബഗ്ദാദിലെത്തി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുമായി ചർച്ച ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുടരുന്ന ശക്തമായ മുന്നേറ്റത്തിനിടയിൽ അൻപതോളം ഐഎസ് നിയന്ത്രണ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.
മൊസൂൾ പിടിക്കാനുള്ള മുന്നേറ്റത്തിനിടയിൽ അമേരിക്കയുടെ നാവിക ഓഫിസർ ജാസൺ ഫിനാൻ ബോംബ് പൊട്ടി കൊല്ലപ്പെട്ടു. സൈന്യത്തെ പ്രതിരോധിക്കാൻ സൾഫർ ഫാക്ടറിക്ക് ഐഎസ് ഭീകരർ തീയിട്ടതിന്റെ ഫലമായി കനത്ത പുക ഈ മേഖലയിൽ ഉയരുന്നു. ആയിരത്തോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖാവരണം ധരിച്ചാണ് സൈന്യം ഈ മേഖലയിലൂടെ മുന്നേറുന്നത്.
ഇതിനിടയിൽ എണ്ണ ഉൽപാദന നഗരമായ കിർകുക് നിയന്ത്രണത്തിലാക്കാൻ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ 48 ഐഎസ് ഭീകരരെ വധിച്ചതായി പൊലീസ് മേധാവി പറഞ്ഞു. നിയന്ത്രണം നഷ്ടമാകുമെന്ന ഘട്ടത്തിൽ ഒട്ടേറെ ചാവേറുകൾ പൊട്ടിത്തെറിച്ചതായും പൊലീസ് പറഞ്ഞു.
സൾഫർ ഫാക്ടറിക്ക് ഐഎസ് ഭീകരർ തീയിട്ടതിനെത്തുടർന്നുണ്ടായ കനത്ത പുക പ്രതിരോധിക്കാൻ മുഖാവരണം ധരിച്ച് നീങ്ങുന്ന ഇറാഖി സേനാംഗങ്ങൾ
Advertisement