അതിർത്തി മേഖലകളിൽ ചൈന ഉയർത്തുന്ന ഭീഷണി ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, അതിനെ മറികടക്കാൻ മിസൈൽ തന്ത്രവുമായി ഇന്ത്യ. ദക്ഷിണേന്ത്യയിലെ ബേസുകളിൽനിന്നു ചൈനയെ മുഴുവനായും പരിധിയിലാക്കാൻ സഹായകമായ മിസൈൽ അണിയറയിൽ തയാറാകുന്നു. യുഎസിൽനിന്നുള്ള ഡിജിറ്റൽ മാസികയായ ‘ആഫ്റ്റർ മിഡ്നൈറ്റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആണവ വിദഗ്ധരാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആണവനയം പ്രധാനമായും പാക്കിസ്ഥാനെ കേന്ദ്രീകരിച്ചാണു രൂപീകരിച്ചതെങ്കിലും, നിലവിലെ സാഹചര്യത്തിൽ ചൈനയെ ലക്ഷ്യമിട്ട് ആണവ സംവിധാനം ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ലേഖനം വ്യക്തമാക്കുന്നു.
150 മുതൽ 200 വരെ അണ്വായുധങ്ങൾ നിർമിക്കാനാവശ്യമായ പ്ലൂട്ടോണിയം കൈവശമുണ്ടെങ്കിലും, 120 – 130 അണ്വായുധങ്ങളേ ഇന്ത്യ ഇതുവരെ നിർമിച്ചിട്ടുണ്ടാകൂയെന്നും ‘ഇന്ത്യൻ നൂക്ലിയർ ഫോഴ്സസ് 2017’ എന്ന ലേഖനത്തിൽ ഹാൻസ് എം. ക്രിസ്റ്റെൻസെനും റോബർട്ട് എസ്. നോറിസും പറയുന്നു. ഈ നീക്കങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്. നിലവിൽ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിർമിക്കുന്നതെന്നും ലേഖനം പറയുന്നു. രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലിൽനിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലുമാണ് ഇന്ത്യ നിർമിക്കുന്നത്.
ഇതുകൂടാതെ നാല് സംവിധാനങ്ങൾക്കൂടി ഇന്ത്യ നിർമിക്കുന്നുണ്ട്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇവ സേനയുടെ ഭാഗമാക്കി വിന്യസിക്കും. അണ്വായുധത്തിന് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിർമിച്ചിട്ടുണ്ടെന്നാണു വിവരം. എന്നാൽ, ഇവ അണ്വായുധ നിർമാണത്തിനുമാത്രമായല്ല ഉപയോഗിച്ചിരിക്കുന്നതെന്നും ലേഖനം പറയുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇന്ത്യ 120–130 അണ്വായുധങ്ങൾ നിര്‍മിച്ചിരിക്കാമെന്നാണു ഇവരുടെ അവകാശവാദം.
വടക്കുകിഴക്കൻ ഇന്ത്യയിൽനിന്ന് ചൈനയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കു വിക്ഷേപിക്കാൻ ഉതകുന്നതരത്തിലാണ് അഗ്നി–4ന്റെ നിർമാണം. ചൈനയുടെ പ്രധാന നഗരങ്ങളായ ബെയ്ജിങ്, ഷാങ്ഹായ് എന്നിവയും അഗ്നി–4ന്റെ ദൂരപരിധിയിൽപ്പെടുന്നു. 5000ൽ അധികം കിലോമീറ്ററുകൾ സഞ്ചരിക്കാൻ പര്യാപ്തമായ തരത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (അഗ്നി 5) ഇന്ത്യ വികസിപ്പിക്കുകയാണ്. പരീക്ഷണഘട്ടത്തിലുള്ള അഗ്നി 5 വിജയകരമായാൽ ഇന്ത്യയുടെ മധ്യ, ദക്ഷിണ മേഖലകളിൽനിന്നു ചൈനയെ ലക്ഷ്യമാക്കി ഇവ വിക്ഷേപിക്കാനാകും – ലേഖനം വ്യക്തമാക്കുന്നു.