രാജ്യത്തിനെതിരായ കടുത്ത പരാമർശങ്ങളിൽ പ്രതിഷേധിച്ച് യുഎസുമായുള്ള ചർച്ചകളും ഉഭയകക്ഷി ബന്ധങ്ങളും നിർത്തിവയ്ക്കുകയാണെന്ന് പാക്കിസ്ഥാൻ. പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് നിർണായ തീരുമാനം പാക്ക് സെനറ്റിനെ അറിയിച്ചത്. പാക്കിസ്ഥാനെതിരായ പരാമർശങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ഷാഹിദ് ഘഖാൻ അബ്ബാസി അടുത്തമാസം യുഎസ് സന്ദർശിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിർണായകമായ തീരുമാനം. ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഷാഹിദ് അബ്ബാസി യുഎസിലെത്തുന്നത്.
തെക്കനേഷ്യ സംബന്ധിച്ച നയപ്രഖ്യാപനങ്ങൾക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. യുഎസിന്റെ കമാൻഡർ–ഇൻ ചീഫായി സ്ഥാനമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.
ഇന്ത്യയുടെ പേരു പറഞ്ഞു പാക്കിസ്ഥാൻ ഭീകരത വളർത്തുകയാണെന്നും പാക്കിസ്ഥാനെതിരെ ഉപരോധമടക്കമുള്ള പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഉഭയകക്ഷി ബന്ധം പഴയപോലെ തുടരില്ലെന്നും ദീർഘകാലമായി യുഎസ് കാട്ടിയ സൗമനസ്യവും ഇനി നൽകില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസംഗത്തിന്റെ കാതൽ.
ഇന്ത്യയിൽ നിന്നുള്ള ഭീഷണിയുടെ വലയത്തിലാണെന്ന പേരുപറഞ്ഞു ഹഖാനി നെറ്റ്‌വർക്ക് അടക്കമുള്ള ഭീകരസംഘടനകൾക്കു സജീവ പിന്തുണ നൽകുന്ന കുറ്റകൃത്യമാണു പാക്ക് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. യുഎസിന്റെ വൻ സാമ്പത്തിക–സൈനിക സഹായങ്ങൾ സ്വീകരിക്കുമ്പോഴും ഭീകരസംഘടനകൾക്കു പാക്കിസ്ഥാൻ നൽകുന്ന സഹായങ്ങൾ തുടരുന്നുവെന്നും ട്രംപ് വിമർശിച്ചു. ഇക്കാര്യത്തിൽ നിശ്ശബ്ദമായിരിക്കാൻ അമേരിക്കയ്ക്കു കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
പാക്ക് നയം മാറിയില്ലെങ്കിൽ, മുഖ്യ നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം യുഎസ് എടുത്തുകളയുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന പുനർനിർമാണ പദ്ധതികളിൽ പാക്കിസ്ഥാന്റെ ആശങ്കയും യുഎസ് തള്ളിക്കളഞ്ഞു. ‘അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിർമാണ പദ്ധതികൾ പാക്കിസ്ഥാനു ഭീഷണിയേയല്ല. ഇന്ത്യ അവിടെ സൈനികത്താവളങ്ങളല്ല നിർമിക്കുന്നത്. അവർ സൈന്യത്തെ വിന്യസിക്കുകയുമല്ല’– യുഎസ് ദേശീയസുരക്ഷാ സമിതി (എൻസിഎസ്) വക്‌താവ് മൈക്കിൾ ആന്റണും വ്യക്തമാക്കി.