വംശീയശുദ്ധീകരണം എന്ന അതിക്രൂരതയാണ് മ്യാന്‍മറില്‍ രോഹിൻഗ്യകള്‍ക്കെതിരെ നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോര്‍ട്ടുകളും സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ കുറ്റപ്പെടുത്തി.
ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുപ്പത്തിയാറാം വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷ്ണര്‍ സൈദ് റാഅദ് അല്‍ ഹുസൈന്‍ മ്യാന്‍മറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ന്യൂനപക്ഷമായ ഒരു വംശത്തെ ഒരു രാജ്യത്തുനിന്ന് തുടച്ചുനീക്കുന്ന ഭരണകൂടത്തിന്റെ ക്രൂരത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മ്യാന്‍മര്‍ ഉടന്‍ ഇത് നിര്‍ത്തണമെന്നും ഹൈക്കമ്മിഷ്ണര്‍ വ്യക്മാക്കി. ഇന്ത്യയില്‍ അഭയംതേടിയെത്തുന്ന രോഹിൻഗ്യകളെ തിരിച്ചയക്കാനുള്ള നീക്കവും അപലപനീയമാണെന്ന് യു.എന്‍ കുറ്റപ്പെടുത്തി. കലാപം തുടരുന്ന രാജ്യത്തേക്ക് തിരിച്ചയക്കുന്നത് നിയമവിരുധമാണെന്നും കുറ്റപ്പെടുത്തി.
ഓഗസ്റ്റില്‍ തുടങ്ങി സൈനിക നടപടിയെ തുടര്‍ന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധിപേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ഇതുവരെ മൂന്നുലക്ഷത്തിലേറെ രോഹിൻഗ്യകളാണ് ബംഗ്ലദേശിലേക്ക് പലായനം ചെയ്തത്.