അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരുടെ കൈവശം അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകളും ആയുധങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന വിഡിയോ പുറത്തുവന്നു. ഒക്ടോബര്‍ ആദ്യത്തിൽ നടന്ന ചാവേക്രമണത്തിന്റെ ഡ്രോൺ പകർത്തിയ വിഡിയോയാണ് താലിബാൻ പുറത്തുവിട്ടിരിക്കുന്നത്.
വിഡിയോ പുറത്തുവന്നത് സംബന്ധിച്ച് അഫ്ഗാനിസ്ഥാൻ സർക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഹെൽമൻഡ് പ്രവിശ്യയിലെ പൊലീസ് ആസ്ഥാനത്തേക്ക് ഹംവീ വാഹനം ഓടിച്ചു കയറ്റി തകർക്കുന്നതാണ് വിഡിയോയിലുള്ളത്. ആക്രമണം മുകളിൽ നിന്നു ഡ്രോൺ വഴി നിയന്ത്രിച്ചിരുന്നുവെന്നും വിഡിയോയിൽ നിന്നു മനസ്സിലാക്കാൻ കഴിയും.
ചാവേറാക്രമണത്തിന്റെ വിഡിയോ പകർത്താനായി നേരത്തെ തന്നെ വൻ സജ്ജീകരണങ്ങളാണ് താലിബാൻ ഭീകരർ ഒരുക്കിയിരിക്കുന്നത്. തട്ടിയെടുത്ത വാഹനത്തിൽ ചാവേർ നീങ്ങുന്നത് ആളില്ലാ വിമാനം പിന്തുടർന്ന് പകർത്തി. എച്ച്ഡി മികവോടെ വിഡിയോ പകർത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ ശബ്ദത്തിനു സമാനമായ പശ്ചാത്തല ശബ്ദമാണ് വിഡിയോയിലുള്ളത്. സ്ഫോടനത്തിനു ശേഷമുള്ള പുക ഡ്രോണിന്റെ ക്യാമറയിൽ വന്നു പതിയുന്നുണ്ട്. 23 മിനിറ്റ് വിഡിയോ പകർത്തിയിരിക്കുന്ന അത്യാധുനിക ക്യാമറ ഉപയോഗിച്ചാണ്.