വെള്ളവും ഭക്ഷണവും ലഭിക്കാതെ മൂന്നുദിവസം കൊടുംപട്ടിണിയായ അവൾക്കു മുമ്പിൽ ഐഎസ് ഭീകരർ ചോറും ഇറച്ചിയും വെച്ചു. ആർത്തിയോടെ അവൾ അതു ഭക്ഷിച്ചു തീർന്നപ്പോൾ ആ മഹാപാപത്തിന്റെ കഥ ആ അമ്മയ്ക്കു മുമ്പിൽ നിന്ന് അവർ ആവർത്തിച്ചു. ചോറിനൊപ്പം നൽകിയ ഇറച്ചിയിലെ മാംസം അവൾ പ്രസവിച്ച കുഞ്ഞിന്റേതാണ്. അവളെ ലൈംഗിക അടിമയാക്കുന്നതിനു മുമ്പ് അവളിൽ നിന്ന് ഐഎസ് ഭീകർ തട്ടിയെടുത്ത ഒന്നരവയസ്സുകാരനെ കൊന്നുകറിവെച്ച് അവർ അവന്റെ അമ്മയ്ക്കു നൽകി.
അറിയാതെയാണെങ്കിലും കൊടുംപാപത്തിൽ പങ്കാളിയാവേണ്ടി വന്ന അമ്മയുടെ നിസ്സഹായതയുടെ കഥ പുറംലോകമറിഞ്ഞത് ഒരു ടെലിവിഷൻ ഷോയിലൂടെയാണ്. ഇറാഖി എംപിയായ വിയാൻടെക്‌ഹിൽ ആണ് ഈജിപ്ഷ്യൻ ടിവിഷോയിലൂടെ ഒരു യസീദി സ്ത്രീ അനുഭവിച്ച കൊടുംദുരിതത്തിന്റെ കഥ വെളിപ്പെടുത്തിയത്. ഐഎസ് ഭീകരുടെ പിടിയിൽ നിന്നു രക്ഷിച്ച ഒരു യസീദി അമ്മ പറഞ്ഞ ഹൃദയം തകർക്കുന്ന അനുഭവമെന്നു പറഞ്ഞുകൊണ്ടാണ് അവർ വിറയ്ക്കുന്ന ശബ്ദത്തോടെ ഇടറുന്ന വാക്കുകളോടെ ഈ സംഭവം വിശദീകരിച്ചത്.
എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷത്തിനെതിരെ ഐഎസ് ഭീകരർ ഈ കാട്ടാളത്തം കാട്ടുന്നത്?. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കുന്നതിലൂടെ അവർക്കെന്തു ലാഭമാണ് നേടാനുള്ളത്. ഈ മഹാപാപങ്ങൾ ചെയ്തുകൂട്ടുന്ന അവരെ അടിച്ചമർത്താൻ എന്തുകൊണ്ടാണ് ഇന്നും നമുക്കു കഴിയാത്തത് ക്ഷോഭത്താലും വേദനയാലും നിസ്സഹായതയാലും മനസ്സു വിറച്ച് അവർ ചോദിക്കുന്നു.
പിന്നീടവർക്ക് പറയാനുണ്ടായിരുന്നത് ഒരു പത്തുവയസ്സുകാരിയുടെ കഥയായിരുന്നു. അച്ചന്റെയും അഞ്ചു സഹോദരിമാരുടെയും കൺമുന്നിൽവെച്ച് ഐഎസ് ഭീകരർ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ഒരു പത്തുവയസ്സുകാരിയുടെ കഥ. ആ വനിതാ രാഷ്്ട്രീയ നേതാവിന്റെ ഓരോ വാക്കുകളും പൊള്ളുന്ന ഹൃദയത്തോടെ കേട്ട മാധ്യമപ്രവർത്തകന്റെ കണ്ണു പലകുറി നിറഞ്ഞു.