റിയോ ഡി ജനീറോ∙ ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയ ബ്രസീലിയൻ പൊലീസുകാരൻ സെർജിയോ ഗോമസ് മൊറേരിയ (29), അമിരിദീസിന്റെ ഭാര്യയുടെ കാമുകനെന്ന് വെളിപ്പെടുത്തൽ. അമിരിദീസിന്റെ ഭാര്യയും ബ്രസീലുകാരിയുമായ ഫ്രാങ്കോയിസ് ഡിസൂസ ഒലിവെയ്‌രയുമായി (40) ചേർന്ന് നടത്തിയ ഗൂഢാലോചന അനുസരിച്ചാണ് മൊറേരിയ ഗ്രീക്ക് സ്ഥാനപതിയെ വധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരുവരും കുറ്റം ഏറ്റതായാണ് വിവരം. ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് അമിരിദീസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തത്. അവധിക്കാലം ചെലവഴിക്കാനായാണ് അമിരിദീസ് ഭാര്യയുമൊത്ത് റിയോയിലെത്തിയത്. ജനുവരി ഒൻപതിന് തലസ്ഥാന നഗരമായ ബ്രസീലിയയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടെയാണ് ഭർത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച ഒലിവെയ്‌ര പൊലീസിൽ പരാതി നൽകിയത്. അതേസമയം, തിങ്കളാഴ്ചയോടെതന്നെ അന്‍പത്തൊൻപതുകാരനായ കിരിയാക്കോസ് അമിരിദീസ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒലിവെയ്‍രയ്ക്കും മൊറേരിയയ്ക്കും പുറമെ, ഇയാളുടെ സഹോദരനായ എഡ്വാർഡോ ടെഡേഷിയേയും കുറ്റകൃത്യത്തിൽ പങ്കുചേർന്നതിന് പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്ന് ഒളിവെയ്‌ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, കൊലപാതകത്തെപ്പറ്റി തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും ഇവർ സമ്മതിച്ചു. അമിരിദീസ്- ഒലിവെയ്‌ര ദമ്പതികൾക്ക് 10 വയസുള്ള ഒരു മകളുണ്ട്. റിയോയിൽ ഗ്രീക്ക് കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് അമിരിദീസ് ഒലിവെയ്‌രയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.