കഴിഞ്ഞ ഞായറാഴ്ച്ച ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം തകര്‍ത്തത് അമേരിക്കന്‍ ഹാക്കര്‍മാര്‍ നടത്തിയ ആക്രമണമാകാമെന്ന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അമേരിക്ക ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും അമേരിക്കന്‍ സൈന്യത്തിന്റെ അടവുനയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹാക്കിങ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രതിരോധ രംഗത്ത് നിര്‍ണ്ണായക സ്ഥാനം വഹിച്ചിരുന്നവര്‍ തന്നെയാണ് ഇത് സംബന്ധിച്ച് പ്രധാനപ്പെട്ട ചില സൂചനകള്‍ തന്നിരിക്കുന്നത്.
മുന്‍ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മാല്‍ക്കം റിഫ്‌കൈന്‍ഡാണ് ഈ സാധ്യതയെക്കുറിച്ച് അടുത്തിടെ പരസ്യപ്രസ്താവന നടത്തിയത്. ബിബിസിയോടായിരുന്നു മാല്‍ക്കം റിഫ്‌കൈന്‍ഡിന്റെ പരാമര്‍ശം. ശത്രുരാജ്യങ്ങളുടെ മിസൈല്‍ പരീക്ഷണങ്ങള്‍ അടക്കമുള്ളവ ഹാക്കിങ്ങിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്ക തകര്‍ക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഉത്തരകൊറിയക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മിസൈല്‍ പരീക്ഷണങ്ങള്‍ തകര്‍ക്കുന്നത് അടക്കം ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പരിധിയില്‍ വരും. പ്രത്യേകിച്ചും ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കുകയെന്നത് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പ്രഖ്യാപിത നയമാണ്. സാമ്പ്രദായിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവുവരുമ്പോഴാണ് കുറഞ്ഞ ചെലവില്‍ ഹാക്കിങ്ങിലൂടെ ലക്ഷ്യം കാണുന്നത്.
നിരവധി മാര്‍ഗങ്ങളാണ് ഹാക്കര്‍മാര്‍ മിസൈലുകളെ തകര്‍ക്കുന്നതിന് ഉപയോഗിക്കുന്നത്. ഇവയുടെ ദിശാ നിര്‍ണ്ണയ സംവിധാനത്തില്‍ നുഴഞ്ഞു കയറുന്നതില്‍ തുടങ്ങി മിസൈലുകളുടെ വാര്‍ഹെഡുകള്‍ തകര്‍ക്കുന്നത് വരെയുണ്ട് മാര്‍ഗങ്ങള്‍. ഒരേസമയം ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും സാധ്യത ഏറെയാണ്. ആധുനിക യുഗത്തിലെ ഒട്ടുമിക്ക മിസൈലുകളും സ്വയം തകര്‍ക്കാന്‍ ശേഷയുള്ളവയാണ്. ഇവയുടെ ഈ ശേഷിയുടെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കുന്ന രീതിയുമുണ്ട്.
ഇറാന്റെ ആണവ പദ്ധതിയെ താറുമാറാക്കിയ സ്റ്റക്‌സ്‌നെറ്റ് വൈറസ് പോലുള്ള വൈറസുകളെ ശത്രു സൈന്യത്തിന്റെ പ്രതിരോധ സംവിധാനത്തിലേക്ക്് കയറ്റിവിടുന്നതും ഒരു രീതിയാണ്. എന്നാല്‍ ഉത്തരകൊറിയ പോലെ മറ്റു രാജ്യങ്ങളുമായി പരമാവധി അകന്നു കഴിയുന്ന ഒരു രാജ്യത്തിനകത്ത് ഇത്തരത്തിലുള്ള ഇടപെടലുകള്‍ എത്രത്തോളം സാധ്യമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.