സമാധാനത്തിലേക്കു മടങ്ങിവന്ന കൊറിയൻ മുനമ്പിൽ ഭീതി പരത്തി വീണ്ടും ഉത്തരകൊറിയയുടെ ആണവ പരീക്ഷണം. ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും ശക്തമായ ആണവപരീക്ഷണം സംഘടിപ്പിച്ചാണ് ഉത്തര കൊറിയ ഇത്തവണ ലോകത്തെ ഞെട്ടിച്ചത്. ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം മേഖലയിൽ വലിയ ഭൂചലനത്തിനും കാരണമായി. സമാധാനശ്രമങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ രംഗത്തെത്തി.
ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഇതെന്ന് യുഎസും ദക്ഷിണകൊറിയയും സ്ഥിരീകരിച്ചു. പരീക്ഷണം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുളള ഭൂചലനം സൃഷ്ടിച്ചതായും യുഎസ് വ്യക്തമാക്കി. ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഉത്തരകൊറിയ പരീക്ഷിച്ച ബോംബെന്ന് യൂറോപ്പിലെ ഭൂചലന വിദഗ്ധർ വിലയിരുത്തി.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൈഡ്രജന്‍ ബോംബുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ജപ്പാന്‍ പ്രസിഡന്‍റ് ഷിന്‍സോ ആബെയും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനം. കഴിഞ്ഞദിവസം ജപ്പാന് മുകളിലൂടെ മിസൈൽ പറത്തിയും ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.
ഉത്തര കൊറിയയിൽ അതീവപ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനൽ അവതാരക റി ചുൻ ഹീ ആണ് ഹൈഡ്രജൻ ബോംബ് പരീക്ഷണ വാർത്ത രാജ്യത്തെ അറിയിച്ചത്.
പരീക്ഷണത്തിന്റെ ഉദ്ദേശ്യമെന്ത്?
2016 സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിട്ടുള്ളത്. ഒരു വർഷം തികഞ്ഞ വേളയിൽ വീണ്ടും ആണവപരീക്ഷണം ആവർത്തിച്ച് തൻപ്രമാണിത്തം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധങ്ങളും ലോക രാഷ്ട്രങ്ങളുടെ സമ്മർദ്ദങ്ങളും മറികടന്നാണ് ഉത്തര കൊറിയ ഇത്തരം പരീക്ഷണങ്ങൾ നിർബാധം തുടരുന്നത്.
കിൽജു കൗണ്ടിയിലാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതേത്തുടർന്നുണ്ടായ ‘മനുഷ്യനിർമിത ഭൂചലനം’ അഞ്ചാമത്തെ ആണവപരീക്ഷണത്തേക്കാൾ 9.8 മടങ്ങ് തീവ്രത കൂടിയതായിരുന്നു എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ദീർഘദൂര മിസൈലിൽ ഹൈഡ്രജൻ ബോംബ് ഉപയോഗിക്കുന്നതിന്റെ മാതൃക തയാറാണെന്ന് വെളിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് പരീക്ഷണം നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലിലാണ് ആണവബോംബ് ഘടിപ്പിച്ചതെന്നാണു വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
അത്യാധുനിക ആണവബോംബ് ആണ് ഉപയോഗിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ആണവയുദ്ധത്തിന് ഒരുക്കമാണെന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഉത്തര കൊറിയയുടെ ഉദ്ദേശമെന്ന് വ്യക്തം. ആണവായുധങ്ങളിൽ വൈദഗ്ധ്യമുള്ള കാതറിൻ ഡിൽ പറയുന്നത് ഇങ്ങനെയാണ്; ‘എന്ത് ആണവായുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എങ്കിലും ഭൂകമ്പമാപിനികളിലെ തരംഗങ്ങൾ ശ്രദ്ധിക്കുമ്പോൾ, മുൻ പരീക്ഷണങ്ങളിൽനിന്ന് ഏറെ തീവ്രത കൂടിയതാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. തെർമോന്യൂക്ലിയർ ആയുധമാണോ ഉപയോഗിച്ചതെന്നു പറയാനാവില്ല. എന്നാൽ അതിനുള്ള സാധ്യതയും കൂടുതലാണ്. സാധാരണ ആണവബോംബിനേക്കാൾ പലമടങ്ങ് തീവ്രത കൂടിയതാണ് ഹൈഡ്രജൻ ബോംബ്’– കാതറിൻ പറഞ്ഞു.