പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ കൂടാരവും കെട്ടി പാട്ടുംപാടി സർക്കസുമായി പല സംഘങ്ങളുമെത്താറുണ്ട്. അവരുടെ കൂട്ടത്തിൽ ഒരു ‘അതിമാനുഷ’നുമുണ്ടാകും. പുള്ളിക്കാരൻ ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതിൽത്തന്നെ, വിശന്നാൽ ട്യൂബ്‌ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്‌ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല...ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തിൽ ജീവലോകത്തെ ‘അതിമാനുഷ’നെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. അതായത് ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവി!
ഇതിനു പക്ഷേ മനുഷ്യന്റെയത്ര വലുപ്പമൊന്നുമില്ല. മനുഷ്യന്റെ തലയിൽ കാണുന്ന കുഞ്ഞൻപേനിന്റെയത്ര പോലുമില്ല വലുപ്പം. പേനിന് സാധാരണ 0.25 –0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികൾക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം! എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്. പായലു പിടിച്ച പന്നിക്കുട്ടിയെപ്പോലെയിരിക്കുന്നതിനാൽ moss piglet എന്നുമുണ്ട് വിളിപ്പേര്. മൈനസ് 450 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിലും ഏതാനും മിനിറ്റു നേരം കൂടി പിടിച്ചു നിൽക്കും ടാർഡിഗ്രേഡ്. ഇനി ചൂട് 302 ഡിഗ്രി വരെ കൂടിയാലും പ്രശ്നമില്ല. മൈനസ് നാല് ഡിഗ്രി തണുപ്പിൽ ദശകങ്ങളോളം ജീവിക്കും ഇവ. പക്ഷേ മനുഷ്യനോ? ഈ തണുപ്പിൽ 10 മണിക്കൂറിനപ്പുറത്തേക്ക് ജീവനോടെ പോകാൻ കഴിയില്ല!
ലോകാവസാനത്തിലേക്കു നയിക്കുന്ന മൂന്നു കാര്യങ്ങളുമായി ചേർത്തു നിർത്തിയാണ് ടാർഡിഗ്രേഡിന്റെ ഈ അമാനുഷിക ശേഷി ഗവേഷകർ പരിശോധിച്ചത്. ഭൂമിയിലെ സമുദ്രങ്ങളെയെല്ലാം തിളപ്പിക്കാൻ തക്ക ശേഷിയുള്ള എന്തെങ്കിലും സംഭവിച്ചാലായിരിക്കും ഏറ്റവും എളുപ്പത്തിൽ ലോകാവസാനം സംഭവിക്കുക. ഇതിനു വൻതോതിലുള്ള ‘ഊർജപ്രവാഹം’ ഭൂമിയിലെത്തണം. മൂന്നു വഴികളാണുള്ളത്....