യുഎസിനെയും ലോകത്തെയും നടുക്കിയ 2001 സെപ്റ്റംബർ 11 ആക്രമണത്തിന്റെ കൂടുതൽ ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു നേർക്കുണ്ടായ ആക്രമണത്തിന്റെ ഇതുവരെ പുറത്തുവിടാത്ത 27 ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തകർന്ന കെട്ടിടങ്ങളിൽനിന്നു തീയും പുകയും വമിക്കുന്നത് ചിത്രങ്ങളിൽ കാണാം. ഇവിടെ മാത്രമുണ്ടായ ആക്രമണത്തിൽ അഞ്ച് ഭീകരരും 64 വിമാനയാത്രക്കാരും കെട്ടിടത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന 125 പേരുമാണ് കൊല്ലപ്പെട്ടത്.
റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ എന്നിവിടങ്ങളിലാണു ഭീകരർ ആക്രമണം നടത്തിയത്.
നാലു യാത്രാവിമാനങ്ങളാണു അൽഖായിദ ഭീകരർ റാഞ്ചിയത്. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കലിഫോർണിയയിലെ ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ് എയർലൈൻസിന്റെ 175–ാം നമ്പർ വിമാനം, വാഷിങ്ടൻ ഡാലസ് വിമാനത്താവളത്തിൽനിന്നു ലൊസാഞ്ചസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77–ാം നമ്പർ വിമാനം, ന്യൂജഴ്സിയിലെ നെവാർക്കിൽനിന്നു സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ് എയർലൈൻസിന്റെ 93–ാം നമ്പർ വിമാനം എന്നിവയാണു റാഞ്ചിയത്.
ആദ്യത്തെ വിമാനം പ്രാദേശിക സമയം രാവിലെ 8:46:40നു ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി. 9:03:11ന് രണ്ടാമത്തെ വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. മൂന്നാമത്തെ വിമാനം വാഷിങ്ടൻ ഡിസിയിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. നാലാമത്തെ വിമാനം പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്തു പാടത്തേക്കു 10:03:11നു തകർന്നു വീണു. നാലു വിമാനങ്ങളിലെ മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.
ഭീകരസംഘടനയായ അൽ ഖായിദയായിരുന്നു ആക്രമണത്തിനു പിന്നിൽ. ഇതേത്തുടർന്ന് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തിൽവച്ച് യുഎസ് കമാൻഡോകൾ വധിക്കുകയും ചെയ്തു.