ദക്ഷിണ ചൈനാ കടലിലെ തർക്കത്തിലുള്ള ദ്വീപിൽ ചൈന റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചു. വിയറ്റ്നാം, ഫിലിപ്പീൻസ്, തയ്‌വാൻ എന്നീ രാജ്യങ്ങളുമായി തർക്കത്തിൽപ്പെട്ടു കിടക്കുന്ന ഫെറി ക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്നാമിന്റെ സൈനിക പ്രതിരോധത്തെ നേരിടാനാണു ചൈനയുടെ നീക്കം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്തു നിർമാണ പ്രവർത്തനങ്ങൾ നടത്താനും അധികാരമുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാർത്ത വ്യക്തമാക്കുന്നു.
ആന്റി – ഫ്രോഗ്‌മാൻ റോക്കറ്റ് ലോഞ്ചർ പ്രതിരോധ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളിൽനിന്നുള്ള നീക്കങ്ങളെ കണ്ടെത്താനും മറുപടി കൊടുക്കാൻ ഈ സംവിധാനത്തിനു കഴിയും. അതേസമയം, റോക്കറ്റ് ലോഞ്ചറുകൾ എന്നാണു സ്ഥാപിച്ചതെന്നു വ്യക്തമല്ല. എന്നാൽ 2014 മേയിൽ വിയറ്റ്നാം മുങ്ങൽ വിദഗ്ധർ ഫെറി ക്രോസ് ദ്വീപിനു സമീപമുള്ള പാരാസെൽ ദ്വീപിൽ വലിയ മീൻ വലകൾ സ്ഥാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ദക്ഷിണ ചൈനാ കടലില്‍ കാര്യമായ നിർമാണ പ്രവർത്തനങ്ങൾ ചൈന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്.
ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയർസ്ട്രിപ് നിർമിച്ചിട്ടുണ്ട്. കൃത്രിമമായി ദ്വീപ് വലുതാക്കുകയും ചെയ്തു. ദക്ഷിണ ചൈനാക്കടലിൽ 21,300 കോടി ബാരൽ ക്രൂഡ് ഓയിൽ ഉണ്ടെന്നാണു ചൈനയുടെ കണക്ക്. ഇതു കൈവശപ്പെടുത്താനാണു പ്രദേശത്ത് ചൈന അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കടലിന്മേലുള്ള അവകാശത്തിന് 2000 വർഷത്തെ പഴക്കമുണ്ടെന്നാണ് ചൈനയുടെ വാദം. ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം, തയ്‌വാൻ, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കടലിൻമേൽ അവകാശവാദം ഉന്നയിക്കുന്നത്.
അതേസമയം, നടപടിയെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശിച്ചു. സമുദ്രയാത്രയുടെ സ്വാതന്ത്ര്യമെന്ന ആവശ്യത്തെ ഉറപ്പിക്കാനായി നിശ്ചിത കാലയളവിലുള്ള നാവിക, വ്യോമ പട്രോളിങ്ങുകൾ ആവശ്യമാണെന്നും യുഎസ് പ്രതികരിച്ചു. കഴിഞ്ഞവർഷം, പാരാസെൽ ദ്വീപിന്റെ ഭാഗമായ വൂഡി ദ്വീപിൽ എച്ച്ക്യു – 9 മിസൈലുകൾ സ്ഥാപിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.