ഉത്തര കൊറിയൻ ഏകാധിപതിയും പ്രതിയോഗിയുമായ കിം ജോങ് ഉൻ ‘മിടുക്കനായ’ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കർക്കശക്കാരായ വ്യക്തികളെ ‘കൈകാര്യം ചെയ്ത്’ ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കൻ മാധ്യമമായ സിബിഎസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കിം ജോങ് ഉന്നിനെക്കുറിച്ച് ട്രംപ് മനസ്സു തുറന്നത്.
യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മർദ്ദ, ഉപരോധ തന്ത്രങ്ങളിൽ വീഴാതെ ഉത്തര കൊറിയ അണു, മിസൈൽ പരീക്ഷണങ്ങൾ തുടരുന്നത് യുദ്ധഭീതി വളർത്തുന്നതിനിടെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. അതേസമയം, കിം ജോങ് ഉന്നിന്റെ സ്ഥിരബുദ്ധിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു.
ഇയാൾക്ക് (കിം ജോങ് ഉന്നിന്) ബുദ്ധിക്കു വല്ല പ്രശ്നവുമുണ്ടോയെന്ന് ആളുകൾ ചോദിക്കുന്നു. എനിക്കതിനേക്കുറിച്ച് ഒരു പിടിയുമില്ല. പക്ഷേ, പിതാവ് മരിക്കുമ്പോൾ അയാൾ ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസുള്ള യുവാവായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ കർക്കശക്കാരായ വ്യക്തികളെയാണ് അയാൾ കൈകാര്യം ചെയ്യുന്നത് – ട്രംപ് പറഞ്ഞു. ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തി വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സമയത്ത് അധികാരം പിടിച്ചെടുക്കാൻ അയാളുടെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ, ഇവരെയൊക്കെ പിന്തള്ളി അധികാരം പിടിച്ചെടുക്കാൻ അയാൾക്കു സാധിച്ചു. അതുകൊണ്ടുതന്നെ അയാൾ സമർഥനായ വ്യക്തിയാണെന്ന് ഉറപ്പല്ലേ – ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം, യുഎസിനെ പ്രകോപിപ്പിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാൻ ട്രംപ് വിസമ്മതിച്ചു. തങ്ങളുടെ എല്ലാ നീക്കങ്ങളും വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് വ്യക്തമാക്കിയാണ് പ്രതികരിക്കാൻ ട്രംപ് വിസമ്മതിച്ചത്. ഇതു ചെസ്സു കളി പോലെയാണെന്നും തന്റെ ചിന്തകൾ എന്താണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഉത്തര കൊറിയ ഇനിയുമൊരു മിസൈൽ പരീക്ഷണത്തിന് തുനിഞ്ഞാൽ അതു യുഎസിനെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാർത്ത ആയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയായി തുടർച്ചയായി അണുപരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയ, ആറാം പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ കൊറിയൻ മുനമ്പിലേക്ക് യുഎസ് നാവിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തു. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുഎസിനൊപ്പം ചേർന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ രാഷ്ട്രപിതാവിന്റെ ഓർമദിനത്തിൽ പരീക്ഷണം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, അവരുമായി സൗഹൃദം പുലർത്തുന്ന ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദ ഫലമായി ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് ശക്തമായ താക്കീതു നൽകിയതു കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. എന്നാൽ തുടർച്ചയായ നാലാം വട്ടവും മിസൈൽ പരീക്ഷണം പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. യുഎൻ രക്ഷാസമിതി യോഗം സമാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.