വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാക്കിസ്ഥാനുള്ള വിമുഖതയ്ക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസ്സിഞ്ജർ രംഗത്ത്. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന് കാരണമായ പശ്ചിമ പാക്കിസ്ഥാന്റെ (ബംഗ്ലദേശ്) പേരിലുള്ള തർക്കം യുഎസ് ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും എന്നാൽ, പിന്നീട് ഈ നിലപാടിൽനിന്ന് മലക്കം മറിഞ്ഞ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുകയായിരുന്നുവെന്നും കിസ്സിഞ്ജർ വെളിപ്പെടുത്തി. ദ് അറ്റ്‍ലാന്റിക് എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കിസ്സിഞ്ജർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ-പാക്ക് യുദ്ധം നടക്കുന്ന സമയത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു കിസ്സിഞ്ജർ.
പശ്ചിമ പാക്കിസ്ഥാനിലെ സ്വാതന്ത്ര്യ സമരം ശക്തി പ്രാപിച്ചതോടെയാണ് യുഎസ് പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് അവർക്ക് സ്വാതന്ത്ര്യം നൽകുന്നതിലുള്ള സന്നദ്ധത പാക്ക് പ്രതിനിധികൾ യുഎസിനെ അറിയിച്ചു. എന്നാൽ ഈ നിലപാടിൽനിന്ന് പിന്നോക്കം പോയ പാക്കിസ്ഥാൻ, ഒരു മാസത്തിനുശേഷം ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പിന്നീടിത് ബംഗ്ലദേശ് വിമോചന യുദ്ധമായി മാറുകയും ചെയ്തു.
പശ്ചിമ പാക്കിസ്ഥാനിൽ പാക്ക് സർക്കാർ നടത്തിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു യുഎസെന്നും അദ്ദേഹം വെളിപ്പെടുത്തി. ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ, യുഎസ് പാക്കിസ്ഥാനെ ഉപയോഗിച്ചുവരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു അന്നത്തേത്.
പശ്ചിമ പാക്കിസ്ഥാന് സ്വാതന്ത്രം നൽകമെന്ന സദുദ്ദേശ്യം അവർക്കുണ്ടായിരുന്നെങ്കിൽ ‘ഓപ്പറേഷൻ ചെങ്കിസ് ഖാന്റെ’ പേരുപറഞ്ഞ് അവർ ഇന്ത്യയ്ക്കെതിരെ വ്യോമാക്രമണത്തിന് മുതിരുമായിരുന്നില്ലെന്നും കിസ്സിഞ്ജർ ചൂണ്ടിക്കാട്ടി. ഈ ആക്രമണമാണ് ബംഗ്ലദേശ് വിമോചന യുദ്ധത്തിലേക്ക് ഇന്ത്യയേയും വലിച്ചിഴച്ചതെന്നും കിസ്സിഞ്ജർ വെളിപ്പെടുത്തി.
Advertisement