ഉത്തര കൊറിയ സ്കഡ് മിസൈൽ പരീക്ഷിച്ചു. മിസൈൽ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്രസംഘടന ഏർപ്പെടുത്തിയിട്ടുള്ള നിരോധനത്തിന്റെ ലംഘനമാണ് ഉത്തര കൊറിയയുടെ നടപടിയെന്നു ചൂണ്ടിക്കാട്ടിയ ജപ്പാൻ സ്കഡ് മിസൈൽ വിക്ഷേപണത്തിൽ വൻ പ്രതിഷേധം അറിയിച്ചു.
പുതിയ സംഭവവികാസങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ ഉത്തര കൊറിയ അയച്ച സ്കഡ് ബാലിസ്റ്റിക് മിസൈൽ 450 കിലോമീറ്റർ സഞ്ചരിച്ച് കിഴക്കെ സമുദ്രത്തിൽ പതിച്ചെന്നു ദക്ഷിണ കൊറിയ അറിയിച്ചു.
ഒന്നിലേറെ മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചോയെന്നു ദക്ഷിണ കൊറിയ പരിശോധിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈലുകളുടെ വൻ ശേഖരം തന്നെ ഉത്തര കൊറിയയുടെ പക്കലുണ്ട്. ഈ ഹ്രസ്വ ദൂര മിസൈലുകൾ ഇപ്പോൾ ധാരാളമായി ഉത്തര കൊറിയ പരീക്ഷിക്കുന്നത് യുഎസിനുനേരെ മിസൈൽ ആക്രമണം നടത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം സാധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടുന്നു.
ഇന്നലത്തെ മിസൈൽ പരീക്ഷണത്തെ റഷ്യ അപലപിച്ചു. എന്നാൽ ഉത്തര കൊറിയയുടെ സുഹൃത്തായ ചൈന കരുതലോടെയാണു പ്രതികരിച്ചത്. കൊറിയൻ മേഖലയിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണെന്നും ആ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സമാധാനം പാലിക്കുകയാണു വേണ്ടതെന്നുമാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്.
ഉത്തര കൊറിയ ബോധപൂർവം പ്രകോപനം ഉണ്ടാക്കുകയാണെന്നും ആ രാജ്യത്തെ നിലയ്ക്കു നിർത്താൻ സംയുക്ത നീക്കം വേണമെന്നും ജപ്പാൻ പ്രതികരിച്ചു.