ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മിതവാദി പാര്‍ട്ടി ഒന്‍ മാര്‍ഷിന്‍റെ സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മക്രോന് ഉജ്വലവിജയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം വോട്ടുനേടിയാണ് മക്രോണിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ഥി മരീന്‍ ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ നേടാനെ കഴിഞ്ഞുളളൂ. വിജയത്തോടെ 39 വയസുകാരനായ മക്രോണ്‍ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നേട്ടവും സ്വന്തമാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് വ്യക്തമാക്കി.
ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മക്രോന്‍ അനുകൂലികള്‍ പാരിസില്‍ ആഹ്ലാദപ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ മക്രോനിനെ അഭിനന്ദിച്ചു. മക്രോനിന്‍റെ വിജയം ലോകത്തിന്‍റെ വിജയമാണെന്ന് ഹിലറി ക്ലിന്‍റണ്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്മാനുവേല്‍ മക്രോനിനെ അഭിനന്ദിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് മക്രോനിന്‍റെ വിജയം സഹായകമാവുമെന്ന് മോദി ട്വീറ്റ് ചെയ്തു.
നിയുക്ത ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രായം 39 വയസ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു വയസ്. നിയുക്ത പ്രഥമ വനിതയ്ക്ക് 64 വയസും. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അപ്രസക്തമായി. വിപ്ലവകരവും ഒപ്പം കൗതുകകരവുമായ ഭരണമാറ്റമാണ് ഫ്രാന്‍സിലുണ്ടായത്. ഒന്‍ മാര്‍ഷെ അഥവാ പോകാം മുന്നോട്ട് എന്ന പേരില്‍ ഇമ്മാനുവേല്‍ മാക്രോന്‍ എന്ന ചെറുപ്പക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ എല്‍സെ പാലസിലെത്തുമെന്ന് ആരും കരുതിയില്ല. ആറു പതിറ്റാണ്ട് രാജ്യത്തെ അടക്കിവാണ ഉദാര വലതുപക്ഷ, ഇടതു പാർട്ടികളെ നേരിടാനാണ് മക്രോന്‍ ഇറങ്ങി പുറപ്പെട്ടത്. ഭീകരാക്രമണവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും മൂലം പൊറുതി മുട്ടിയ ഫ്രഞ്ച് ജനത പക്ഷേ ഈ ചെറുപ്പക്കാരനില്‍ പ്രതീക്ഷയുടെ പുത്തന്‍ വെളിച്ചം കണ്ടു. പക്ഷെ തീവ്രദേശീയവാദി മാരിന്‍ ലെ പെന്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതോടെ പോരാട്ടം കടുത്തു.
യൂറോപ്യന്‍ യൂണിയനെ തള്ളിപ്പറഞ്ഞു ഇസ്ലാം വിരുദ്ധത ഉറക്കെ പ്രഖ്യാപിച്ചും ലെ പെന്‍ കളം നിറഞ്ഞതോടെ രാജ്യത്ത് വലിയ ഭിന്നത ഉടലെടുത്തു. എന്നാല്‍ ഫ്രഞ്ച് ക്ലാസിക്കുകളിലെ നായകനെപ്പോലെ മക്രോന്‍ കുതിച്ചുകയറി. ദൃഢനിശ്ചയവും ബുദ്ധിയും കഠിനാധ്വാനവും കരുത്തായി. മാറ്റത്തിനായി നില കൊണ്ട രണ്ടര ലക്ഷം ഒന്‍ മാര്‍ഷെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിജയത്തിന് അടിത്തറയൊരുക്കി. ഫ്രാന്‍സ്വ ഒലോന്‍ദ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവേല്‍ മക്രോന്‍ ആഗോളവല്‍ക്കരണത്തിന്‍റെ വക്താവാണ്. യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മാരിന്‍ ലെ പെന്നും അവരുടെ രാഷ്ട്രീയ പ്രസ്തഥാനവും ഫ്രഞ്ച് ജനതില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്‍റെ മുറിവ് ഉണക്കുക എന്ന വലിയ വെല്ലുവിളി മക്രോനിനെ കാത്തിരിക്കുന്നു
Advertisement