യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈ ഭാര്യ മെലനിയ ട്രംപ് തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ രാജ്യാന്തരതലത്തിൽ വൈറലാകുന്നു. ഇസ്രയേൽ സന്ദർശനത്തിനായി ടെൽ അവീവിലെ ബെൻ–ഗുറിയോൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ട്രംപിന്റെ കൈപിടിക്കാൻ മെലനിയ വിസമ്മതിച്ചത്. മാധ്യമങ്ങൾക്കു മുന്നിൽ വച്ചു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണു വഴി തെളിച്ചത്.
ഇസ്രയേൽ സന്ദർശനത്തിന് എത്തിയ ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഭാര്യ സാറ മറ്റു പ്രമുഖർ തുടങ്ങിയവരും വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴാണു സംഭവം. കാത്തുനിന്ന മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോൾ ട്രംപ് മെലനിയയുടെ കൈപിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രഥമ വനിത ട്രംപിന്റെ കൈകൾ തട്ടിമാറ്റുകയായിരുന്നു. ട്രംപും അദ്ദേഹത്തിന്റെ ഭാര്യയും മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ പലരും മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭാര്യ മിഷേൽ ഒബാമയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെയാണു പരിഗണിക്കേണ്ടതെന്ന് ഒബാമയെ കണ്ടുപഠിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്.