ലണ്ടൻ∙ ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസിക്കുവേണ്ടി താൻ ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നു വിരമിച്ച എംഐ–5 ഏജന്റ്. മരണക്കിടക്കയിൽ എൺപതുകാരനായ ജോൺ ഹോപ്‌കിൻസിന്റേതാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ–5 ഏജന്റായി 35 വർഷം പ്രവർത്തിച്ച ഹോപ്‌കിൻസ് 1973 ജൂണിനും 1999 ഡിസംബറിനും ഇടയിൽ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെട്ടത്. അതേസമയം, വാർത്ത തെറ്റാണെന്നു ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
താനടക്കമുള്ള ഏഴംഗ സംഘമാണു ബ്രിട്ടിഷ് ഭരണകൂടത്തിനു വേണ്ടി രഹസ്യ ഉന്മൂലനങ്ങൾ നടത്തിയിരുന്നത്. കൊല്ലപ്പെട്ട 23 പേരിലേറെയും രാഷ്ട്രീയപ്രവർത്തകരും ജേണലിസ്റ്റുകളും ട്രേഡ് യൂണിയൻ നേതാക്കളും പൊതുപ്രവർത്തരുമാണ്. താൻ കൊലപ്പെടുത്തിയ ഏക വനിതയാണു ഡയാന രാജകുമാരി. രാജകുടുംബാംഗമായ ഏകവ്യക്തിയും. അവർ ആ മരണം അർഹിച്ചിരുന്നില്ല. പക്ഷേ, അവർ രാജകുടുംബത്തിനു ഭീഷണിയായിരുന്നു.
രാജകുടുംബം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്‌കിൻസ് വെളിപ്പെടുത്തുന്നു. ‘ഡയാനയ്ക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങൾ അറിയാമായിരുന്നു. പലതും അവർ പരസ്യപ്പെടുത്തുമെന്ന് അവർ ഭയന്നു.
എന്റെ മേധാവി പറഞ്ഞു, അവൾ മരിച്ചേ തീരൂ – അദ്ദേഹത്തിനു ഫിലിപ് രാജകുമാരനിൽ നിന്നു നേരിട്ട് ഉത്തരവുണ്ടായിരുന്നു. അതൊരു അപകടമരണമാക്കി മാറ്റണമായിരുന്നു. ഞാനതു ചെയ്തതു രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്’–ഹോപ്‌കിൻസ് പറഞ്ഞു.
അസുഖബാധിതനായ മുൻഏജന്റിന്, ആഴ്ചകൾ മാത്രമാണ് ആയുസ്സ് എന്നു ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നു കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷമാണു വെളിപ്പെടുത്തൽ. ഈ കേസ് തെളിയിക്കാൻ രേഖകളില്ലെന്നും മുൻഏജന്റ് പറയുന്നു. ഏകസാക്ഷിയായ തന്റെ മേധാവി ഏതാനും വർഷംമുൻപു മരിച്ചു.