ദേഹത്തു ചെളിയാണെന്ന കാരണം പറഞ്ഞു ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച തൊഴിലാളി മരിച്ചു. ഓട വൃത്തിയാക്കിക്കൊണ്ടിരിക്കെ ബോധംകെട്ട നാലു തൊഴിലാളികളെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉമർകോട്ടിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു ഡോക്ടർ മുഖംതിരിച്ചത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വസിക്കാൻ പാടുപെടുകയായിരുന്ന ഇർഫാൻ മസീഫ് എന്ന തൊഴിലാളിയുടെ ബന്ധുക്കൾ കരഞ്ഞു പറഞ്ഞിട്ടും ഡോക്ടർ പരിശോധിക്കാൻ തയാറായില്ലത്രേ. ഇർഫാന്റെ ബന്ധുക്കൾ ആശുപത്രിക്കു മുൻപിൽ പ്രതിഷേധിച്ചു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ഡോക്ടർമാരും മൂന്ന് ആശുപത്രി ജീവനക്കാരുമടക്കം ആറുപേർക്കെതിരെ കേസെടുത്തു. മറ്റു മൂന്നു തൊഴിലാളികളെ കറാച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി. മാൻഹോളിലൂടെ അഴുക്കുചാലിൽ ഇറങ്ങി വൃത്തിയാക്കുകയായിരുന്നു നാലുപേരും.