ഡോണൾഡ് ട്രംപ് വന്നശേഷം അമേരിക്ക കൂടുതൽ അക്രമണോത്സുകരാണ്. ട്രംപിന്റെ നാവിലെ തീ രാജ്യത്തിന്റെ പ്രവൃത്തികളിലേക്കും പടരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം ഭീമൻബോംബ് വർഷിച്ചതിനു യുഎസ് സൈന്യത്തെ അഭിനന്ദിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിജയകരമായ ദൗത്യമാണ് സൈന്യം നടത്തിയതെന്നാണ് ട്രംപ് വൈറ്റ്ഹൗസിൽ പറഞ്ഞത്.
ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന, ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു-43 ആണ് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിൽ പ്രയോഗിച്ചത്. കിഴക്കൻ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളെ അതിഭീകര ചുടലപ്പറമ്പാക്കിയ ജിബിയു–43 വലിയ പ്രത്യേകതയും പ്രത്യാഘാതവും ഉള്ളതാണ്.
സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച അമേരിക്ക 59 ടോമഹോക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. റഷ്യ അതിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ആയുധക്കളി നിർത്തില്ലെന്നാണ് ഐഎസ് താവളത്തിനു നേരെയുള്ള ആക്രമണത്തിലൂടെ അമേരിക്ക ഓർമിപ്പിക്കുന്നത്.
∙ ബോംബുകളുടെ അമ്മ
ഖൊറാസാൻ ഗുഹാകോംപ്ലക്സ്- ഐഎസ് ഭീകരർ ഒത്തുചേരുന്ന നംഗർഹാർ പ്രവിശ്യയിലുള്ള അച്ചിൻ ജില്ലയിലെ ആസ്ഥാനം. ബങ്കറുകളിൽ രഹസ്യമായി കഴിയാമെന്നതാണ് പ്രത്യേകത. വ്യാഴം രാത്രി ഏഴരയ്ക്കുള്ള പ്രാർഥനാസമയത്താണ് അതു സംഭവിച്ചത്. അഫ്ഗാന്‍ സേനയും അമേരിക്കയും സംയുക്തമായി നടത്തിയ പോരാട്ടത്തിനിടെ അമേരിക്കയുടെ ബോംബ് വർഷം. ഗുഹാപ്രദേശത്തിന്റെ തലയ്ക്കു മുകളിൽ അഗ്നിപർവതം പോലൊന്ന് വന്നുവീണതും തുളച്ചുകയറി പൊട്ടിച്ചിതറിയതും മാത്രമേ ഓർമയുള്ളൂ. നിമിഷനേരം കൊണ്ടെല്ലാം സംഭവിച്ചു.
നൂറോളം ഭീകരർ ജീവനോടെ ഛിന്നഭിന്നമായി. പ്രവിശ്യാ ഗവർണറുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക കണക്കനുസരിച്ച് 82 മരണം. പൊട്ടിച്ചിതറിയതാകട്ടെ അമേരിക്കയുടെ എക്കാലത്തെയും വലിയ ആണവേതര ബോംബായ GBU-43. ഇറാഖ് അധിനിവേശ സമയത്ത് ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ആദ്യമായി ജിബിയു 43 പ്രയോഗിച്ചത് കഴിഞ്ഞ ദിവസമാണ്.