ദക്ഷിണ കൊറിയയിൽ നിന്നുള്ള സ്വർണം ഇറക്കുമതി അഞ്ചിരട്ടി ആയത് സർക്കാർ പരിശോധിക്കുന്നു. ഇന്ത്യയും കൊറിയയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ നിലവിലുള്ളതിനാൽ കസ്റ്റംസ് തീരുവ നൽകാതെ അവിടെനിന്നു സ്വർണം ഇറക്കുമതി ചെയ്യാം. ആകെ 3% ജിഎസ്ടി മാത്രമേ ബാധകമാകൂ എന്നു വന്നതോടെ ഇറക്കുമതി കുതിക്കുകയായിരുന്നെന്നാണു വിലയിരുത്തൽ.
ജൂലൈ ഒന്നു മുതൽ ഈ മാസം മൂന്നുവരെ 33.86 കോടി ഡോളറിന്റെ (2200 കോടി രൂപ) സ്വർണം കൊറിയയിൽ നിന്നെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.05 കോടി ഡോളറിന്റെ (458 കോടി രൂപ) സ്വർണം ഇറക്കുമതി നടന്ന സ്ഥാനത്താണിത്.
സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടെങ്കിലും ഇത്തരം അനിയന്ത്രിത ഇറക്കുമതിക്കു തടയിടാൻ ഇന്ത്യയ്ക്കു കഴിയുമെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ‘സംരക്ഷിക്കാനുള്ള നികുതി’ ഈടാക്കുന്നതടക്കമുള്ള നടപടികൾ ആലോചനയിലുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിൽനിന്നും ഇതുപോലെ സ്വർണമൊഴുകാനുള്ള സാധ്യത സർക്കാർ തള്ളിക്കളയുന്നില്ല.