ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉൻ ബങ്കറിൽ ഒളിച്ചിരുന്നാലും പിന്തുടർന്ന് കൊല്ലുമെന്ന അവകാശവാദവുമായി ദക്ഷിണ കൊറിയ. ഉത്തര കൊറിയയിലെ ബങ്കറുകൾ തകര്‍ക്കാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി. ഹ്യുൺമു രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ ഏറ്റവും പുതിയ ടെക്നോളജി ഇത് സാധ്യമാക്കുമെന്നാണ് അവകാശപ്പെടുന്നത്.
ഹ്യുൺമു മിസൈൽ ഉപയോഗിച്ച് ബങ്കറുകൾ തകർക്കുന്നതിന്റെ ഡെമോ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ജൂൺ 23 നാണ് ഹ്യുൺമു ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പ് അവസാനമായി പരീക്ഷിച്ചത്. ഉത്തര കൊറിയൻ വെല്ലുവിളികളെ നേരിടാൻ ഹ്യുൺമു മിസൈലുകള്‍ക്ക് സാധിക്കുമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് വക്താവ് പറഞ്ഞു. ബങ്കറിനുള്ളിലേക്ക് തുളച്ചു പോകുന്ന മിസൈൽ പൊട്ടിത്തെറിക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇതിനിടെ ഉത്തരകൊറിയ വീണ്ടും അണ്വായുധ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണയാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. ഇതേതുടർന്ന് അമേരിക്കയും ഉത്തരകൊറിയക്കെതിരെ ശക്തമായി രംഗത്തുണ്ട്. ജൂലൈ മാസം തന്നെ മൂന്നു മിസൈൽ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത്.