ഇറ്റലിയിൽ 36 വർഷത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ നോർദയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകർന്നുവീണു. സാന്ത മരിയ കത്തീഡ്രൽ അടക്കം ഏതാനും ദേവാലയങ്ങളും അനേകം കെട്ടിടങ്ങളും തകർന്നു.
രണ്ടു മാസമായി ഭൂചലനം ആവർത്തിക്കുന്ന മധ്യ ഇറ്റലിയിലാണ് ഇന്നലെ 6.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. നോർസിയ പട്ടണത്തിനടുത്ത് അര കിലോമീറ്റർ മാത്രം ആഴത്തിലാണ് രാവിലെ 7.40നു ഭൂചലനം ഉണ്ടായത്. രാജ്യമാകെ അനുഭവപ്പെട്ട പ്രകമ്പനം ജനങ്ങളെ ഭയചകിതരാക്കി. ഓഗസ്റ്റ് 24നുണ്ടായ ഭൂകമ്പത്തിൽ (തീവ്രത 6.2) 300 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ 20 പേർക്കു പരുക്കേറ്റു. 1980ൽ ഉണ്ടായ 6.9 തീവ്രതയുള്ള ഭൂകമ്പത്തിൽ 3000 പേരാണ് മരണമടഞ്ഞത്. ഓഗസ്റ്റിലെ ഭൂചലനത്തിൽ തന്നെ നോർസിയയിലെ അനേകം കെട്ടിടങ്ങളും വീടുകളും തകർന്നിരുന്നു. സ്ഥലവാസികൾ വീടുവിട്ടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയതിനാലാണ് ഇന്നലെ ആൾനാശമുണ്ടാകാതിരുന്നത്. ഒൻപതാഴ്ചയ്ക്കിടയിൽ മൂന്നാമത്തെ ഭൂചലനമായിരുന്നു ഇന്നലത്തേത്.
ബനഡിക്ടൈൻ സന്യാസിസമൂഹത്തിന്റെ സ്ഥാപകനായ സെന്റ് ബനഡിക്ടിന്റെയും സഹോദരിയായ സെന്റ് സ്കൊളാസ്റ്റിക്കയുടെയും വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു 14–ാം നൂറ്റാണ്ടിൽ നിർമിച്ച ബസിലിക്കയാണ് തകർന്നടിഞ്ഞത്. 480ൽ ജനിച്ച ഇരുവർക്കുമായി എട്ടാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ആരാധനാലയം നിർമിച്ചിരുന്നു. വർഷം തോറും 50,000 തീർഥാടകർ എത്തുന്ന ഈ ദേവാലയം ബനഡിക്ടൈൻ സന്യാസിസമൂഹമാണ് സംരക്ഷിച്ചുപോന്നിരുന്നത്.
600 വർഷം പഴക്കമുള്ള ബസിലിക്കയുടെ മുൻഭാഗം മാത്രമേ നിലംപറ്റാതെ ബാക്കിനിൽക്കുന്നുള്ളൂ. തകർന്ന ബസിലിക്കയ്ക്കു മുന്നിൽ പുരോഹിതരും കന്യാസ്ത്രീകളും നാട്ടുകാരും മുട്ടുകുത്തിനിന്നു നിശ്ശബ്ദമായി പ്രാർഥിക്കുന്നതു കാണാമായിരുന്നു. 75 ലക്ഷം ഡോളർ സമാഹരിച്ചു ബസിലിക്ക പുനർനിർമിക്കാൻ സന്യാസസമൂഹം ശ്രമം തുടങ്ങി. തകർന്ന സാന്ത മരിയ കത്തീഡ്രൽ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. 97ലുണ്ടായ ഭൂചലനത്തിൽ അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയ്ക്കും നാശമുണ്ടായിരുന്നു.