ടോക്കിയോ∙ തർക്ക പ്രദേശമായ ദക്ഷിണ ചൈനാ കടൽ ചൈനയുടെ ‘സ്വന്തമല്ലെന്ന്’ ആവർത്തിച്ചു വ്യക്തമാക്കി, വിവാദ മേഖലയ്ക്കു മുകളിലൂടെ വീണ്ടും യുഎസ് ബോംബർ വിമാനങ്ങൾ പറന്നു. ദക്ഷിണ ചൈനാ കടലിൽ രാജ്യാന്തര സമൂഹത്തിനുള്ള അവകാശവാദം ഉറപ്പിക്കുന്നതിന്റെ ഭാഗമായി, രണ്ടു യുഎസ് ബോംബർ വിമാനങ്ങൾ വ്യാഴാഴ്ചയാണു തർക്കപ്രദേശത്തിനു മുകളിലൂടെ പറന്നത്. യുഎസ് വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണ ചൈനാ കടലിനു സമീപമുള്ള കിഴക്കൻ ചൈനാ കടലിൽ ജപ്പാന്റെ യുദ്ധവിമാനങ്ങൾക്കൊപ്പം നടത്തിയ സംയുക്ത അഭ്യാസത്തിനു ശേഷമാണ് യുഎസ് വിമാനങ്ങൾ തർക്കപ്രദേശത്ത് പ്രവേശിച്ചത്. ഇതാദ്യമായാണ് കിഴക്കൻ ചൈനാ കടലിൽ യുഎസ് – ജപ്പാൻ യുദ്ധവിമാനങ്ങൾ രാത്രികാല ഡ്രില്‍ നടത്തുന്നത്. അതേസമയം, ഉത്തര കൊറിയയുമായുള്ള സംഘർഷം വീണ്ടും മൂർച്ഛിച്ചതിനു പിന്നാലെയാണു ദക്ഷിണ ചൈനാ കടൽ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. അലാസ്ക വരെ എത്താൻ ശേഷിയുള്ളതാണു മിസൈൽ എന്നു യുഎസ് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രകോപനം മുൻപും
ഇക്കഴിഞ്ഞ മേയിൽ, ദക്ഷിണ ചൈനാക്കടലിനു മുകളിലൂടെ കടന്നുപോയ യുഎസിന്റെ നിരീക്ഷണ വിമാനത്തെ ചൈനയുടെ രണ്ടു യുദ്ധവിമാനങ്ങൾ തടഞ്ഞതു വിവാദമായിരുന്നു. അമേരിക്കൻ വിമാനത്തിന്റെ 180 മീറ്റർ അടുത്തുവരെ ചൈനയുടെ യുദ്ധവിമാനം എത്തിയതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടി യുഎസ് രംഗത്തെത്തുകയും ചെയ്തു.
ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ്, ദക്ഷിണ ചൈനക്കടലിലെ സ്പാർട്‌ലി ദ്വീപുകളുടെ സമീപത്തു യുഎസ് യുദ്ധക്കപ്പൽ യുഎസ്എസ് ദെവെ റോന്തുചുറ്റിയതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. ചൈനയുടെ പരമാധികാരം ലംഘിക്കുകയാണു യുഎസ് ചെയ്തതെന്നായിരുന്നു വിമർശനത്തിന്റെ കാതൽ. ദക്ഷിണ ചൈനാക്കടലിലും കിഴക്കൻ ചൈനാക്കടലിലും എത്തുന്ന യുഎസ്, ജപ്പാൻ കപ്പലുകളുടെ നീക്കം ചൈന അടുത്തകാലത്തായി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ദക്ഷിണ ചൈനാ കടൽ
ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയായ ഇവിടെ, കപ്പൽമുഖാന്തരമുള്ള പ്രതിവർഷ വ്യാപാരം അഞ്ചുലക്ഷം കോടി ഡോളറിന്റേതാണ്. അതേസമയം, തർക്കമേഖലയിലെ ദ്വീപുകളിൽ സൈനിക സംവിധാനങ്ങൾ കെട്ടിപ്പടുത്തുവരികയാണു ചൈന ഇപ്പോൾ.
എന്നാൽ, ദക്ഷിണ ചൈനാ കടൽ സ്വന്തമാണെന്ന ചൈനയുടെ നിലപാടിനു നിയമപരമായ ന്യായീകരണമില്ലെന്നു രാജ്യാന്തര ട്രൈബ്യൂണൽ 2016 ജൂലൈയിൽ വിധിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലിലെ തങ്ങളുടെ മൽസ്യബന്ധന അധികാരങ്ങളിൽ ചൈന കൈകടത്തുന്നതിനെതിരെ 2013ൽ ഫിലിപ്പീൻസ് നൽകിയ കേസിൽ തീർപ്പു കൽപ്പിക്കുമ്പോഴായിരുന്നു ഈ വിധി. എന്നാൽ, ഹേഗിലെ ആർബിട്രേഷൻ കോടതി വിധി മാനിക്കുന്നില്ലെന്നും ദക്ഷിണ ചൈനാക്കടലിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും തങ്ങളുടേതാണെന്നുമാണു ചൈനയുടെ നിലപാട്.