റഷ്യന്‍ വ്യോമസേനയുടെ ആയുധം ഘടിപ്പിക്കാത്ത ജെറ്റ് അമേരിക്കയിലെ പെന്റഗണ്‍, സിഐഎ തുടങ്ങിയ തന്ത്രപ്രധാന ഭാഗങ്ങളിലൂടെ പറന്നു. ഇത് കേട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ പോകുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കരാര്‍ അനുസരിച്ചാണ് റഷ്യന്‍ ജറ്റ് വിമാനത്തിന്റെ നിരീക്ഷണ പറക്കല്‍.
അമേരിക്കയും റഷ്യയും അടക്കമുള്ള 34 രാജ്യങ്ങള്‍ ഒപ്പിട്ട കരാറിന്റെ ഭാഗമാണ് ഈ നിരീക്ഷണ പറക്കല്‍. ഈ രാജ്യങ്ങളില്‍ ആര്‍ക്കും ആരുടേയും ആകാശത്തുകൂടെ മുന്‍കൂട്ടി അറിയിച്ച് നിരീക്ഷണ പറക്കല്‍ നടത്താം. സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ പ്രദേശത്തുകൂടി പോലും ആകാശ നിരീക്ഷണത്തിന് അനുമതി നല്‍കുന്നതാണ് കരാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കരാറിന് 2002ല്‍ രൂപം നല്‍കിയത്.
റഷ്യന്‍ വ്യോമസേനയുടെ ടുപോലെവ് ടിയു154 വിമാനമാണ് ബുധനാഴ്ച്ച നിരീക്ഷണ പറക്കല്‍ നടത്തിയത്. 3,700 അടി മുകളിലൂടെയായിരുന്നു പറക്കല്‍. വാഷിങ്ടണ്‍, മേരിലാന്റിലെ അമേരിക്കന്‍ സൈനികതാവളം എന്നിവക്കു മുകളിലൂടെ റഷ്യന്‍ വിമാനം പറന്നു. അതീവസുരക്ഷാ മേഖലയായ വൈറ്റ് ഹൗസിന് മുകളിലൂടെയും റഷ്യന്‍ വിമാനം ആദ്യഘട്ടത്തില്‍ നിരീക്ഷണ പറക്കല്‍ നടത്തി.
രണ്ടാം ഘട്ട പറക്കലില്‍ ന്യൂജേഴ്‌സി, വിര്‍ജിനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് കോഴ്‌സ്, അമേരിക്കന്‍ രഹസ്യ ബങ്കറായ മൗണ്ട് വെതര്‍ തുടങ്ങിയവക്ക് മുകളിലൂടെ റഷ്യന്‍ വിമാനം പറന്നു. അമേരിക്കന്‍ വ്യോമസേനാ അംഗങ്ങളും റഷ്യന്‍ വിമാനത്തിലുണ്ടായിരുന്നു. കരാര്‍ 2002ല്‍ നിലവില്‍ വന്നതിന് ശേഷം ഇതുവരെ 1200 നിരീക്ഷണ പറക്കലുകള്‍ നടന്നിട്ടുണ്ട്.