ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിഴുതെറിയാനുറച്ച് മുന്നേറുന്ന ഇറാഖി സേന ഭീകരർക്ക് അന്തിമ മുന്നറിയിപ്പു നൽകി. ‘കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക’ എന്ന മുന്നറിയിപ്പാണു മൊസൂൾ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയ സേന ഭീകരർക്കു നൽകിയത്. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഐഎസിന്റെ കൈവശമുള്ള ഇറാഖിന്റെ രണ്ടാമത്തെ നഗരമാണ് മൊസൂൾ. മൊസൂളിൽ ഐഎസിന്റെ കൈപ്പിടിയില്‍ അവശേഷിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഞായറാഴ്ചയാണ് ഇറാഖി സേന പുനരാരംഭിച്ചത്.
ഒരു ലക്ഷത്തിലധികം ജനങ്ങളെ ഐഎസ് ഭീകരർ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന യുഎൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശക്തമായ ചെറുത്തുനിൽപ്പാണ് ഐഎസ് ഭീകരർ നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെയാണ് ഐഎസ് ഭീകരർ മനുഷ്യകവചമായി ഉപയോഗിക്കുന്നത്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ സാധാരണക്കാർ നരകിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി േസന മൊസൂൾ പൂർണമായും തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടം ആരംഭിച്ചത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണത്തിലൂടെ ഇറാഖി േസനയ്ക്കു പിന്തുണയും നൽകുന്നുണ്ട്. മൊസൂൾ തിരിച്ചുപിടിക്കാനായാൽ അത് ഐഎസിന് ഏൽപ്പിക്കാവുന്ന കനത്ത ആഘാതമായിരിക്കും. ഇറാഖ്, സിറിയ അതിർത്തി പ്രദേശങ്ങൾ ചേർത്താണ് 2014ൽ ഐഎസ് ഖിലാഫത്ത് പ്രഖ്യാപിച്ചത്.