അലാസ്‌കയ്ക്ക് സമീപം രണ്ട് ശീതയുദ്ധകാലത്തെ ബോംബര്‍ വിമാനങ്ങള്‍ക്ക് അകമ്പടിയായി വന്ന റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങളെ അമേരിക്കൻ വ്യോമസേന തടഞ്ഞു. അലാസ്‌കയുടെ വ്യോമ പ്രതിരോധ മേഖലയ്ക്ക് 50 മൈല്‍ അകലെ വെച്ചാണ് റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങളെ അമേരിക്ക തടഞ്ഞത്. രാജ്യാന്തര വ്യോമപാതയിലായിരുന്ന ഈ വിമാനങ്ങള്‍ ആയുധങ്ങളില്ലാതെയാണ് പറന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ചെറിയ ഇടവേളക്ക് ശേഷമാണ് അമേരിക്കന്‍ അതിര്‍ത്തി മേഖലയിലേക്ക് റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറക്കുന്നത്. കഴിഞ്ഞ മാസം നാല് തവണ റഷ്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ രാജ്യാന്തര വ്യോമപാതയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നത് അമേരിക്ക കണ്ടെത്തിയിരുന്നു. 2014നു ശേഷം ആദ്യമായാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ മേഖലയില്‍ പറന്നത്.
അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാതെ നീങ്ങുന്നതിനിടെയാണ് പുതിയ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായുള്ള ബന്ധം എക്കാലത്തേയും മോശം അവസ്ഥയിലാണെന്ന് പോലും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ട്രംപും പുടിനും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം നല്ല പ്രതികരണമാണ് ഇരു രാജ്യങ്ങളും നടത്തിയത്. സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
Advertisement